മോസ്കോ: ലോകത്താദ്യമായി മൃഗങ്ങൾക്കായുള്ള കൊവിഡ് വാക്സിൻ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിച്ച് റഷ്യ. ആദ്യ ഘട്ടമെന്ന നിലയിൽ 17000 ഡോസുകളാണ് റഷ്യ നിർമ്മിച്ചത്. കാർണിവാക്- കോവ് എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ പരീക്ഷണവേളയിൽ നായ, പൂച്ച, കുറുക്കൻ, മിങ്ക് എന്നിവയിൽ കോവിഡിനെതിരെ ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വാക്സിൻ മാർച്ചിൽ തന്നെ റഷ്യ രജിസ്റ്റർ ചെയ്തിതിരുന്നു. ഗ്രീസ്, പോളണ്ട്, ഓസ്‌ട്രിയ, മലേഷ്യ, തായ്‌ലന്റ്, ഇറാൻ , അർജന്റീന തുടങ്ങിയ രാജ്യങ്ങൾ വാക്സിൻ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വൈറസിന്റെ ഉത്‌പരിവർത്തനങ്ങളെ തടയാനും വാക്സിൻ പര്യാപ്തമാണെന്ന് റഷ്യ അവകാശപ്പെടുന്നു. ആദ്യ ഘട്ടത്തിൽ വാക്സിൻ റഷ്യയിൽ തന്നെ നൽകുമെന്നും അതിന് ശേഷം മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും അധികൃതർ വ്യക്തമാക്കി . മൃഗങ്ങളിൽ നിന്ന് കൊവിഡ് മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത ഏറെയാണെന്ന് ലോകാരോഗ്യ സംഘടന ഈയിടെ വ്യക്തമാക്കിയിരുന്നു. പൂച്ചകൾക്ക് കോവിഡ് ബാധിച്ച രണ്ട് കേസുകൾ റഷ്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് പല രാജ്യങ്ങളിലും നീർനായകളേയും കൂട്ടമായി കൊന്നൊടുക്കിയിരുന്നു. ഇതിനെ തുടർന്നാണ് ലോക രാജ്യങ്ങൾ മൃഗങ്ങൾക്കായുള്ള വാക്സിൻ പരീക്ഷണങ്ങൾ ഊർജ്ജിതമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |