കോലഞ്ചേരി: പട്ടണമദ്ധ്യത്തിൽ നട്ടുച്ചയ്ക്ക് കടഉടമയുടെ കഴുത്തിൽ കത്തിവച്ച് യുവാവ് സ്വർണം കവർന്നു. കോലഞ്ചേരി കോട്ടൂർ കുരിശിങ്കൽ കെ.വി. വർഗീസിന്റെ രണ്ടരപ്പവൻ മാലയാണ് കവർന്നത്. വർഷങ്ങളായി കോലഞ്ചേരി ടൗണിൽ ചെറുകിട കച്ചവടം നടത്തുന്നയാളാണ് 88 കാരനായ വർഗീസ്.
പൊലീസ് പറയുന്നത്: കഴിഞ്ഞദിവസം ഒരു യുവാവ് ജോഫൻ എന്നയാളുടെ കടയന്വേഷിച്ച് എത്തിയിരുന്നു. അങ്ങനെ ഒരാൾ ഇല്ലെന്നറിയിച്ചതോടെ വർഗീസിന്റെ കടയ്ക്കുമുന്നിൽ കുറച്ചുസമയംനിന്ന് സംസാരിച്ചശേഷം മടങ്ങി. ഇന്നലെ വീണ്ടുമെത്തിയ ഇയാൾ സോഡാനാരങ്ങാവെള്ളം കുടിച്ചു. തുടർന്ന് പ്രദേശത്ത് എന്തോ ദുർഗന്ധം വരുന്നതായും കടയുടെ പിന്നിൽ പൂച്ച ചത്തുകിടക്കുന്നതായും സംശയമുന്നയിച്ചു. കാർഡ്ബോർഡ് കൊണ്ട് രണ്ടായി തിരിച്ചതാണ് വർഗീസിന്റെ കട. മുൻഭാഗത്താണ് കച്ചവടം. പിന്നിൽ കടയിലെ പേപ്പർവേസ്റ്റുകൾ കൂട്ടിയിട്ടിരിക്കുകയാണ്. വർഗീസ് യുവാവ് പറഞ്ഞത് വിശ്വസിച്ച് കടയുടെ പിന്നിലേക്ക് പോയി. മോഷ്ടാവും ഒപ്പംകൂടി. ഒന്നുംകാണാതെ തിരിച്ചുപോരാൻ തുടങ്ങിയ കടയുടമയോട് ഇരുന്ന് ശരിക്ക് നോക്കെന്ന് പറഞ്ഞു. കടയുടമ കുനിഞ്ഞുനോക്കുന്നതിനിടെ താഴെക്കിടന്ന പലകയെടുത്ത് വർഗീസിന്റെ മുതുകത്തുവച്ച് എണീക്കാതിരിക്കാൻ തടഞ്ഞശേഷം കഴുത്തിൽ കത്തിവച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മോതിരം ഊരാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പേടിച്ചരണ്ട കടയുടമ ഒച്ച വയ്ക്കുന്നതിന് മുമ്പേ ഞൊടിയിടയ്ക്കുള്ളിൽ ഇയാൾ രക്ഷപെട്ടു.
പൂതൃക്ക പഞ്ചായത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ ടൗണിൽ പൊതുവേ ആളുകൾ കുറവായിരുന്നത് മോഷ്ടാവിന് സൗകര്യമായി. പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |