ന്യൂഡൽഹി: കൊവാക്‌സിൻ വിദേശത്ത് ഉത്പാദിപ്പിക്കുന്നതിന്റെ സാദ്ധ്യത തേടുന്നു. താത്പര്യമുളള വിദേശരാജ്യങ്ങളിലെ കമ്പനികൾക്ക് ഫോർമുല കൈമാറുന്നത് ആലോചനയിലാണെന്ന് ഭാരത് ബയോടെക്ക് വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ ക്ഷാമം പരിഹരിക്കാനാണ് നടപടി. വിദേശ രാജ്യത്തെ കമ്പനികളുമായി ഇതിനുളള ചർച്ചകൾ ആരംഭിച്ചതായാണ് വിവരം.
കൊവാക്‌സിന്റെ ഇന്ത്യയിലെ പ്രതിവർഷ ഉത്പാദനം 70 കോടിയാക്കി ഉയർത്താനുളള ശ്രമത്തിലാണ് ഭാരത് ബയോടെക്.
ഉത്പാദനം കൂട്ടാനുളള മാർഗം എന്ന നിലയിലാണ് സാങ്കേതിക വിദ്യ കൈമാറ്റം ആലോചിക്കുന്നത്. വിദേശത്ത് നിന്ന് വാക്‌സിൻ നിർമ്മിച്ച് ഇറക്കുമതി നടത്താനായാൽ നിലവിലെ ദൗർലഭ്യത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ഭാരത് ബയോടെക്കും, ഐ സി എം ആറും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് കൊവാക്‌സിൻ വികസിപ്പിച്ചത്.
ബ്രിട്ടീഷ് കമ്പനിയായ അസ്ട്രാസെനക്കയിൽ നിന്ന് സാങ്കേതിക വിദ്യ വാങ്ങിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കൊവിഷീൽഡ് വാക്‌സിൻ ഉത്പാദിപ്പിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും കൊവാക്‌സിൻ അടിയന്തര ഉപയോഗാനുമതി നേടുന്നതിന്റെ പ്രക്രിയ പുരോഗമിക്കുകയാണ്. മെക്‌സിക്കോ, ഫിലിപ്പൈൻസ്, ഇറാൻ, പരാഗ്വേ, ഗ്വാട്ടിമാല, നിക്കരാഗ്വ, ബോട്സ്വാന, സിംബാവേ തുടങ്ങിയ രാജ്യങ്ങളിൽ കൊവാക്‌സിൻ ഉപയോഗത്തിന് അനുമതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |