തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 75,000 നും ഒരു ലക്ഷത്തിനും ഇടയിൽ ആയേക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകി. നിലവിൽ രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ശരാശരി 3000ന്റെ വർദ്ധന ഉണ്ടാവുന്നുണ്ട്. ഈ നില തുടർന്നാൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്നും വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടി.
രോഗം ബാധിച്ചവരിൽ ഒമ്പത് ശതമാനം പേർ മാത്രമാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളതെങ്കിലും കേരളത്തിലെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സ്ഥിതിയുണ്ടായാൽ ആരോഗ്യ സംവിധാനം അപ്പാടെ തകരുമെന്ന ആശങ്ക ആരോഗ്യ പ്രവർത്തകർക്കുണ്ട്. അങ്ങനെ വന്നാൽ, ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും അതിന് പഴി കേൾക്കേണ്ടിയും വരുന്ന സ്ഥിതിയുണ്ടാകും. അതിനാൽ തന്നെ വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ ആശുപത്രികളിൽ എത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകാതെ നോക്കുകയെന്നത് വെല്ലുവിളിയാണ്. ആ സ്ഥിതിയുണ്ടായാൽ ആശുപത്രികളിലെ ഐ.സി.യു കിടക്കകൾ അടക്കം നിറയുന്ന സ്ഥിതിയുണ്ടാകും. ഇത് ആരോഗ്യ സംവിധാനത്തെ അവതാളത്തിലാക്കുകയും ചെയ്യും.
വോട്ടെണ്ണലിന് ആഹ്ളാദപ്രകടനങ്ങളും മറ്റും വിലക്കിയിട്ടുള്ളതിനാൽ തന്നെ വീടുകളിലും പാർട്ടി ഓഫീസുകളിലും മറ്റിടങ്ങളിലും കൂട്ടം ചേർന്ന് ടെലിവിഷൻ കാണാനുള്ള സാദ്ധ്യത ആരോഗ്യ വകുപ്പ് മുന്നിൽ കാണുന്നുണ്ട്. ഇത് രോഗബാധയ്ക്ക് കാരണമാകാനുള്ള സാദ്ധ്യത ആരോഗ്യ വകുപ്പ് വിദഗ്ദ്ധർ തള്ളുന്നില്ല. ഇതിന്റെ അനന്തരഫലം അറിയണമെങ്കിൽ ഏതാണ്ട് രണ്ടാഴ്ചയെങ്കിലും വേണ്ടിവരും.
ഓക്‌സിജൻ വിതരണ പ്രതിസന്ധിയും
സംസ്ഥാനത്ത് നിലവിൽ ഓക്‌സിജൻ ക്ഷാമമൊന്നും ഇല്ല. പ്രതിദിനം 204 മെട്രിക് ടൺ ഓക്സിജനാ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. നാല് ഉൽപാദന കമ്പനികളും അന്തരീക്ഷ വായുവിൽനിന്ന് ഓക്സിജൻ വേർതിരിച്ചെടുക്കുന്ന യൂണിറ്റുകൾ (എയർ സെപ്പറേഷൻ യൂണിറ്റ്, എ.എസ്.യു) എന്നിവ സജ്ജമാണ്. നാല് മെട്രിക് ടൺ ശേഷിയുള്ള എ.എസ്.യു പാലക്കാട് കമ്മിഷൻ ചെയ്യുന്നുമുണ്ട്. 23 ഓക്സിജൻ ഫില്ലിംഗ് സ്റ്റേഷനുകളും സജ്ജമാണെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നാൽ ഓക്സിജന് ക്ഷാമം ഉണ്ടാകാനുള്ള സാദ്ധ്യത അധികൃതർ മുന്നിൽ കാണുന്നുണ്ട്. ചൊവ്വ മുതൽ ഞായർ വരെ ലോക്ക് ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം ഒരു പരിധിവരെ രോഗവ്യാപനം തടയുമെന്നാണ് സർക്കാർ കരുതുന്നത്. എന്നിട്ടും രോഗവ്യാപനം കുറഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗുരുതര സ്ഥിതിയിലേക്ക് പോകും. സംസ്ഥാനത്ത് കഴിഞ്ഞവർഷം കൊവിഡ് രൂക്ഷമായി ഗുരുതരമായ സാഹചര്യമുണ്ടായ ഒക്ടോബർ, നവംബർ മാസങ്ങളിൽ എട്ട് ടൺ ഓക്സിജനാണ് ആവശ്യമായി വന്നത്. അന്ന് സംസ്ഥാനത്ത് 180 ടൺ മെഡിക്കൽ ഓക്സിജന്റെ കരുതൽ ശേഖരമുണ്ടായിരുന്നു. നിലവിൽ ഈ സാഹചര്യത്തിന് മാറ്റമില്ലെന്നും മെഡിക്കൽ ഓക്സിജൻക്ഷാമം സംസ്ഥാനത്തില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ തന്നെ ആശുപത്രികളിലെ ഐ.സി.യുകളും ഓക്സിജൻ കിടക്കകളും നിറഞ്ഞുകഴിഞ്ഞു. ചികിത്സയിലുള്ള രോഗികളിൽ പലർക്കും പ്രതിദിനം ഓക്സിജൻ ലഭ്യതയുള്ള ആശുപത്രികളിൽ സംരക്ഷണം വേണ്ടവരാണ്. ഐ.സി.യുകൾ സ്വയം പ്രവർത്തിക്കുന്നവയല്ല. അതിനാൽ തന്നെ കൂടുതൽ ഐ.സി.യുകൾ ഒരുക്കുമ്പോൾ അതിന് മനുഷ്യശേഷിയും വേണ്ടിവരും. മാത്രമല്ല, മതിയായ ജീവനക്കാരേയും നിയോഗിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |