ബുക്കിംഗെല്ലാം പിൻവലിക്കുന്നു
തിരിച്ചടവ് മുടങ്ങുമെന്ന് ആശങ്ക
പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ കാറ്ററിംഗ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. മേയ് മുതൽ ആഗസ്റ്റ് വരെയുള്ള പരിപാടികളുടെ ബുക്കിംഗ് ആളുകൾ റദ്ദാക്കുന്നതായി ജില്ലയിലെ കാറ്ററിംഗ് ഉടമകൾ വ്യക്തമാക്കുന്നു.
ആദ്യ ലോക്ക്ഡൗൺ നാളുകളും മറ്റു നിയന്ത്രണങ്ങളും കടന്ന് പതിയെ ഉണർന്ന് തുടങ്ങുന്നതിന് ഇടെയാണ് അതിതീവ്ര കൊവിഡ് വില്ലനായെത്തിയത്. സമ്പൂർണ അടച്ചുപൂട്ടലിലേക്ക് നീങ്ങിയാൽ അടുപ്പിലെ തീയണയാതിരിക്കാൻ എന്ത് ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് കാറ്ററിംഗ് ഉടമകളും ജീവനക്കാരും.
80% ഓർഡറും പിൻവലിച്ചു
കഴിഞ്ഞ തവണ സമ്പൂർണ ലോക്ക്ഡൗണിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കാറ്ററിംഗ് മേഖല പതിയെ തിരിച്ചുവരുന്നതിനിടെയാണ് കൊവിഡ് വീണ്ടും പിടിമുറുക്കിയത്. 2020ൽ അൺലോക്കിൽ വിവാഹം ഉൾപ്പെടെ പരിപാടികൾക്ക് പരമാവധി 200 പേരെ പങ്കെടുപ്പിക്കാമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ജനജീവിതം സാധാരണ നിലയിലെത്തിയോടെ ആളുകളുടെ എണ്ണം 350-400 ആയി. ഇതോടെ അത്യാവശ്യം വരുമാനമായി.
രണ്ടാംതരംഗത്തിനൊപ്പം നിയന്ത്രണം ശക്തമായതോടെ 80% ബുക്കിംഗും റദ്ദായി. വിവാഹത്തിന് പുറമെ നിശ്ചയം, പിറന്നാൾ, ഗൃഹപ്രവേശം, പേരിടൽ, യാത്രയയപ്പ് തുടങ്ങിയവയ്ക്ക് ധാരാളം ബുക്കിംഗ് ലഭിച്ചിരുന്നു. ബുക്കിംഗ് റദ്ദാക്കിയവർക്ക് അഡ്വാൻസ് തിരിച്ചുനൽകാൻ പൊലും ഏറെ ബുദ്ധിമുട്ടുകയാണ്. കൊവിഡിന് മുമ്പ് 500 മുതൽ 1000 പേർക്കുള്ള ഓർഡറുകളാണ് മിക്ക ഉടമകൾക്കും ലഭിച്ചിരുന്നത്.
നിലവിൽ ആശുപത്രി ജീവനക്കാർ, കൊവിഡ് രോഗികൾ എന്നിവർക്ക് മാത്രമാണ് ഭക്ഷണ വിതരണം. വിവാഹത്തിന് പുറമെ ഏപ്രിൽ, മേയ് മാസങ്ങളിലെ യാത്രയയപ്പ് സമ്മേളനങ്ങളും നല്ല വരുമാനമായിരുന്നു. ഇന്നും നാളെയുമായി നിലവിലുള്ള ബുക്കിംഗും നഷ്ടമാകുമെന്നാണ് കരുതുന്നത്. ഇതോടെ പ്രതിദിനം 70,000-80,000 രൂപയുടെ നഷ്ടമാണുണ്ടാകുക. ചെറുകിട കാറ്ററിംഗ് ഉടമകൾക്ക് പോലും ഒറ്റയടിക്ക് 40 ബുക്കിംഗാണ് നഷ്ടമാകുന്നത്.
-രാജു, കാറ്ററിംഗ് ഉടമ, ടോപ് ഇൻ ടൗൺ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |