കോട്ടയം : ഭരണത്തുടർച്ചയുണ്ടാകുമെന്ന് എല്ലാ സർവേകളും പ്രവചിക്കുമ്പോഴും ഇതുവരെ യു.ഡിഎഫ് കോട്ടയായി കരുതിപ്പോന്ന കോട്ടയത്ത് എന്തത്ഭുതം സംഭവിക്കുമെന്ന് ഇന്നറിയാം. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെയുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾ എത്രമാത്രം പ്രതിഫലിച്ചുവെന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മതി. തദ്ദേശ തിരഞ്ഞെടുപ്പിലെ സമാന വിജയമുണ്ടാകുമെന്നാണ് എൽ.ഡി.എഫിന്റെ കണക്ക് കൂട്ടൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങൾക്കൊപ്പം,ചങ്ങനാശേരിയും പാലായും ,കാഞ്ഞിരപ്പള്ളിയും, കടുത്തുരുത്തിയുമടക്കമുള്ള യു.ഡി.എഫിന്റെ മുഴുവൻ കുത്തക മണ്ഡലങ്ങളിലും ആധിപത്യം ഉറപ്പിക്കാമെന്നാണ് കണക്ക് കൂട്ടൽ. ജെയ്ക് സി.തോമസ് ഇക്കുറി പതിനായിരത്തിന് താഴെ വോട്ടുകളിലേയ്ക്ക് ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കുമെന്നും അവകാശപ്പെടുന്നു. എൽ.ഡി.എഫിന്റെ കരുത്തിൽ രണ്ടിലയുടെ തണലിൽ വലത് കോട്ടകൾ നിലംപരിശാക്കാമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നും കഴിഞ്ഞ തവണ ലഭിച്ച സീറ്റിൽ ഒന്നും നഷ്ടപ്പെടില്ലെന്നും ഒരു സീറ്റെങ്കിലും കൂടുതലായിരിക്കും ലഭിക്കുകയെന്നുമാണ് യു.ഡിഎഫിന്റെ അവസാനവട്ട വിലയിരുത്തൽ. കാഞ്ഞിരപ്പള്ളിയിൽ അവസാനമെത്തിയ കോൺഗ്രസിലെ ജോസഫ് വാഴയ്ക്കൻ പ്രചാരണത്തിൽ മുന്നിലെത്തിയെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. ഇവിടെ ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ ജയാപരാജയത്തിൽ നിർണായകമായാകും. എന്നാൽ കാഞ്ഞിരപ്പള്ളിയിൽ താമര വിരിയുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. ഏറ്റുമാനൂരിൽ ലതികാ സുഭാഷ് പിടിക്കുന്ന വോട്ടുകൾ ആരെ തോൽപ്പിക്കുമെന്നാണ് പ്രധാന ചർച്ചാ വിഷയം. വൈക്കത്തും പൂഞ്ഞാറിലും മികച്ച മത്സരം കാഴ്ചവച്ചെന്നാണ് ബി.ഡി.ജെ.എസിന്റെ വിശ്വാസം.
പി.സി.യെ തളയ്ക്കുമോ
കഴിഞ്ഞ തവണ ഒറ്റയാനായി പൂഞ്ഞാറിൽ നിന്ന് വിജയിച്ച പി.സി.ജോർജിനെ ഇക്കുറി തളയ്ക്കുമോയെന്നാണ് ഉയരുന്ന ചോദ്യം. എന്നാൽ പതിനായിരം മുതൽ 30,000 വരെ വോട്ടുകൾക്ക് ജയിക്കുമെന്നാണ് പി.സിയുടെ കണക്ക് കൂട്ടൽ. ഈരാറ്റുപേട്ട നഗരസഭയിൽ പിന്നാക്കം പോവുമെങ്കിലും മറ്റ് പഞ്ചായത്തുകളിൽ നിന്നായി ജയിക്കാനുള്ള വോട്ടുകൾ കിട്ടുമെന്നാണ് ആത്മവിശ്വാസം.
പാലായിൽ കാപ്പനോ, ജോസോ
ജോസ് കെ.മാണിയുടെ ഇടതുപ്രവേശനത്തിന് ജനം മാർക്കിടുന്ന തിരഞ്ഞെടുപ്പാണിത്. ഇടത് അധികാരത്തിലെത്തുകയും ജോസ് കെ.മാണിയും ഒപ്പമുള്ളവരും ജയിക്കുകയും ചെയ്താൽ എക്കാലത്തെയും രാഷ്ട്രീയ ചാണക്യനായി ജോസ് കെ.മാണി അറിയപ്പെടും. വിജയമെന്നത് മാണി സി.കാപ്പനും പി.ജെ.ജോസഫിനും പ്രസ്റ്റീജ് വിഷയവുമാണ്. ഏത് കേരള കോൺഗ്രസിനാണ് കരുത്തെന്ന് തെളിയുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.
യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല. ജോസ് കെ.മാണിയും കൂട്ടരും പരാജയത്തിന്റെ കയ്പ്പുനീർ കുടിക്കും. അത്രയ്ക്ക് വെറുത്തിട്ടുണ്ട് ജനങ്ങൾ ഇടത് സർക്കാരിനെ
ജോസി സെബാസ്റ്റ്യൻ, യു.ഡി.എഫ് ജില്ലാ കൺവീനർ
തദ്ദേശതിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ജില്ലയിലുണ്ടാകും. യു.ഡി.എഫിന്റെ കോട്ടകൾ ഇളകും. വീണ്ടും ഇടത് പക്ഷം അധികാരത്തിലെത്തും
എ.വി.റസൽ, സി.പി.എം ജില്ലാ സെക്രട്ടറി
ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ അടക്കം വിജയിക്കും. ഇരു മുന്നണികൾക്കും ശക്തമായ വെല്ലുവിളിയാണ് എല്ലാ മണ്ഡലങ്ങളിലും ഉയർത്തിയത്
അഡ്വ.നോബിൾ മാത്യു, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |