സിഡ്‌നി: നാളെ മുതൽ ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും വൻ തുക പിഴയും പ്രഖ്യാപിച്ച് ആസ്‌ട്രേലിയ. 51000 ഡോളർ വരെ പിഴ ചുമത്തും. കൊവിഡ് പ്രതിസന്ധി മറികടക്കാനായെടുത്ത തീരുമാനത്തിനെതിരെ രാജ്യത്ത് പ്രതിഷേധമുയർന്നിട്ടുണ്ട്. 14 ദിവസം ഇന്ത്യയിൽ താമസിക്കുകയോ യാത്ര ചെയ്യുകയോ ചെയ്‌ത ആസ്‌ട്രേലിയൻ പൗരന്മാരെയും ആസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരെയും പ്രതിസന്ധിയിലാക്കുന്ന നിയമമാണിത്.
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണിത്. ഇതോടെ ഇന്ത്യയിൽ കഴിയുന്ന ആസ്‌ട്രേലിയൻ വംശജർ അരക്ഷിതാവസ്ഥയിലാണ്. ഏകദേശം 9,000 ആസ്‌ട്രേലിയക്കാർ ഇന്ത്യയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 650 പേർ ഭയപ്പെടുത്തുന്ന സാഹചര്യത്തിലാണെന്നും ആസ്‌ട്രേലിയൻ അധികൃതർ
പറഞ്ഞു.
അതേസമയം, നിയമത്തെ ന്യായീകരിച്ച് ആസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് രംഗത്തെത്തി. ആസ്ട്രേലിയൻ ജനതയുടെ ആരോഗ്യം ഉറപ്പാക്കാനും ക്വാറന്റൈൻ സംവിധാനം ശക്തിപ്പെടുത്താനും ഇങ്ങനെയൊരു നടപടി അത്യാവശ്യമാണ്. വളരെ ലാഘവത്തോടെ എടുത്ത തീരുമാനമല്ല ഇതെന്ന് ജനം മനസ്സിലാക്കണം. മേയ് 15ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനത്തിനെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്സ് വാച്ച് രംഗത്തെത്തി. സർക്കാരിന്റേത് അതിരുകടന്ന തീരുമാനമായിപ്പോയി. സ്വന്തം നാട്ടിൽ തിരിച്ചെത്തുക എന്നത് ഒരു പൗരന്റെ മൗലികാവകാശമാണ്. ക്വാറന്റൈൻ സംവിധാനം ശക്തിപ്പെടുത്താതെ ഇങ്ങനെ ചെയ്യുന്നതിൽ എന്തർത്ഥമാണ് ഉള്ളത് - സംഘടന ചോദിച്ചു. പുതിയ നീക്കത്തിൽ വംശീയത ദൃശ്യമാണെന്ന് നിരവധി ഇന്ത്യൻ-ആസ്‌ട്രേലിയൻ വംശജർ അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആസ്ട്രേലിയയിൽ കൊവിഡ് വ്യാപനം ഒരു പരിധി വരെ നിയന്ത്രണവിധേയമായിട്ടുണ്ട്. പ്രതിദിനം ശരാശരി 23 പോസിറ്റീവ് കേസുകൾ മാത്രമാണ് രേഖപ്പെടുത്തുന്നത്. 2020 മാർച്ച് മുതൽ അതിർത്തികൾ അടച്ചതിനെത്തുടർന്നാണ് കൊവിഡിനെ പിടിച്ചുനിറുത്താനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |