കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. രാവിലെ എട്ടു മണി മുതൽ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഏഴു കേന്ദ്രങ്ങളിലായി നടക്കും. 10 മണിയോടെ ആദ്യ ഫലമറിയാൻ കഴിയുമെന്നാണ് സൂചന.
തലശ്ശേരി ഒഴികെയുള്ള മണ്ഡലങ്ങളിൽ നാലു ഹാളുകളിലായി 28 ടേബിളുകളാണ് ഒരുക്കുന്നത്. ഒരു ഹാളിൽ ഏഴ് ടേബിളുകൾ എന്നരീതിയിലാണ് ക്രമീകരണം. തലശ്ശേരിയിൽ മൂന്നു ഹാളുകളിലായി 21 ടേബിളുകളാണ് ഉണ്ടാവുക. കൗണ്ടിംഗ് സൂപ്പർവൈസർ, അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ എന്നിവരാണ് വോട്ടെണ്ണുന്ന ടേബിളിൽ ഉണ്ടാവുക. കൂടാതെ ഒരോ സ്ഥാനാർത്ഥിക്കും ഒരു ഏജന്റിനെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും നിയോഗിക്കാം. പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിന് പ്രത്യേക ക്രമീകരണവും കേന്ദ്രങ്ങളിൽ ഉണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. രാവിലെ എട്ടുമണിക്ക് മുൻപായി എത്തുന്ന പോസ്റ്റൽ ബാലറ്റുകൾ സ്വീകരിക്കും. സർവ്വീസ് വോട്ടർമാരുടെ വോട്ടുകൾ സ്‌കാനർ ഉപയോഗിച്ച് ബാർ കോഡ് പരിശോധിച്ച ശേഷം പോസ്റ്റൽ ബാലറ്റായി പരിഗണിച്ച് എണ്ണും. ഓരോ മണ്ഡലത്തിലെയും ഒരു ഇ.വി.എമ്മിലെ വി.വി പാറ്റും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് എണ്ണും. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കോ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് ആയവർക്കോ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു. പൊതുജനങ്ങൾക്ക് വോട്ടണ്ണൽ കേന്ദ്രത്തിൽ പ്രവേശനമില്ല.
വിധി വരും ഇവിടങ്ങളിൽ നിന്ന്
തളിപ്പറമ്പ് സർ സയ്യിദ് ഹയർസെക്കൻഡറി സ്‌കൂൾ (പയ്യന്നൂർ, തളിപ്പറമ്പ്), ടാഗോർ വിദ്യാ നികേതൻ എച്ച്.എസ്.എസ് തളിപ്പറമ്പ് (ഇരിക്കൂർ), ചിന്മയ വിദ്യാലയ ചാല (കണ്ണൂർ, അഴീക്കോട്, കല്ല്യാശ്ശേരി), ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ചാല (ധർമ്മടം), ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി (തലശ്ശേരി), നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ് (കൂത്തുപറമ്പ്), ഇരിട്ടി എം.ജി കോളേജ് (മട്ടന്നൂർ, പേരാവൂർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |