നീലേശ്വരം : സി.പി.എം കിനാനൂർ ലോക്കൽ കമ്മറ്റിയംഗവും കിനാനൂർ- കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ വിധുബാലയെ സി.പി.എം ആറുമാസത്തേക്ക് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ് പെൻഡ് ചെയ്തു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനം നടത്തിയതിനാണ് സസ് പെൻഷനെന്ന് നേതൃത്വം പത്രക്കുറിപ്പിൽ അറിയിച്ചു.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നിൽ കിനാനൂർ കരിന്തളത്തെ പ്രമുഖ സി.പി.എം നേതാക്കളാണെന്നും താനൊഴികെയുള്ള വനിതാനേതാക്കൾ സ്ഥാനാർത്ഥിത്വം നേടിയത് തെറ്റായ വഴിയിലൂടെയാണെന്നും സി.പി.എമ്മിൽ നിന്ന് നേരത്തെ അച്ചടക്കനടപടിക്ക് വിധേയനായ ഒരാളോട് വാട്സ് ആപിലൂടെ സംസാരിച്ചത് പുറത്തറിഞ്ഞത് വിവാദമായിരുന്നു. ഇതിന് പുറമെ ബിരിക്കുളം -പരപ്പ റോഡിന് ജില്ലാ പഞ്ചായത്ത് നീക്കിവച്ച ഫണ്ട് കയ്യൂർ സ്വദേശിയായ കരിന്തളം ഡിവിഷൻ അംഗം കയ്യൂർ - ചീമേനി പഞ്ചായത്തിലേക്ക് സ്വാധീനമുപയോഗിച്ച് കൊണ്ടുപോയെന്നും വിധുബാല സംഭാഷണമദ്ധ്യേ സൂചിപ്പിച്ചിരുന്നു. ഇതും അച്ചടക്കനടപടിയിലേക്ക് നയിച്ചു.
വെളിപ്പെടുത്തൽ സമൂഹ മാദ്ധ്യമങ്ങളിലും ചാനലുകളിലും പത്രങ്ങളിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്ന അവസ്ഥയിലാണ് സി.പി.എം കിനാനൂർ ലോക്കൽകമ്മിറ്റി യോഗം ചേർന്ന് അച്ചടക്കനടപടിയെടുത്തത്. നടപടി ഏരിയാകമ്മിറ്റിയും അംഗീകരിച്ചു. തികച്ചും അടിസ്ഥാനരഹിതവും പാർട്ടി ബന്ധുക്കളിലും പൊതുജനങ്ങളിലും പാർട്ടിയേയും പാർട്ടി നേതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള നിലപാടാണ് വിധുബാലയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സി.പി.എം പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് തവണ കിനാനൂർ - കരിന്തളം പഞ്ചായത്തിൽ മത്സരിപ്പിച്ചതിൽ ഒരു തവണ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണും ഒരു തവണ പ്രസിഡന്റായും തിരഞ്ഞെടുത്തതുമടക്കം പാർട്ടി എല്ലാ പരിഗണനയും വിധുബാലയ്ക്ക് നൽകിയിട്ടുണ്ടെന്നും പാർട്ടിക്ക് എതിരായി ഉത്തരവാദസ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്നും ഒരിക്കലും ഉണ്ടായിക്കൂടാത്ത പരാമർശങ്ങളാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ലോക്കൽകമ്മിറ്റി വിശദീകരിക്കുന്നു. കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ജില്ലാസെക്രട്ടറിയേറ്റംഗം വി.കെ.രാജൻ, ജില്ലാകമ്മിറ്റിയംഗങ്ങളായ ടി.കെ.രവി ,എം.ലക്ഷ്മി, ഏരിയാകമ്മിറ്രിയംഗം എം.രാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |