ഫലം വരുന്നതിനു മുമ്പ് തന്നെ ഡി.എം.കെ മുന്നണി വൻ വിജയം നേടുമെന്ന് ഉറപ്പിച്ച എം.കെ.സ്റ്റാലിൻ മന്ത്രിസഭാ രൂപീകരണത്തിനുള്ള അനൗപചാരിക ചർച്ചകൾ വരെ തുടങ്ങി.പരിചയ സമ്പന്നർക്കും യുവാക്കൾക്കും ഒരുപോലെ പ്രധാന്യം നൽകുന്ന വിധത്തിൽ മന്ത്രിസഭ രൂപീകരിക്കാനാണ് സ്റ്റാലിന്റെ തീരുമാനം. ലഭിക്കുന്ന സീറ്റുകൾക്ക് അനുസരിച്ചായിരിക്കും ഘടകകക്ഷികളായ കോൺഗ്രസ്, സി.പി.എം, സി.പി.ഐ അംഗങ്ങൾക്ക് മന്ത്രിസ്ഥാനങ്ങൾ നൽകുക. തമിഴ്നാട്ടിൽ ഡി.എം.കെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നാണ് സർവേഫലങ്ങൾ പ്രവചിക്കുന്നത്.തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിനായി ഒരു വകുപ്പ് രൂപികരിക്കുമെന്ന് പ്രചാരണ വേളയിൽ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. അത് ഉൾപ്പെടെ രണ്ട് വകുപ്പുകൾ മകൻ ഉദയനിധി സ്റ്റാലിന് നൽകാനാണ് സാദ്ധ്യത. ഉപമുഖ്യമന്ത്രി സ്ഥാനം മകന് നൽകാനും സ്റ്റാലിന് ആഗ്രഹമുണ്ട്. കലൈജ്ഞറുടെ വസതിയിൽ ജില്ലാ സെക്രട്ടറിമാരുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തിയത് ഇക്കാര്യത്തിൽ പാർട്ടിക്കകത്ത് എതിർപ്പുണ്ടാകാതിരിക്കാനാണ്.
പാർട്ടി ജനറൽ സെക്രട്ടറി ദുരൈ മുരുകൻ, കരുണാനിധി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന തങ്കം തെന്നരശ്, കെ.എൻ. നെഹ്റു, എം.സുബ്രഹ്മണ്യം, എ.വി.വേലു, പൊന്മുടി എന്നിവരെ മന്ത്രിമാരാക്കാനും ധാരണയായി. യുവനേതാവായ സെന്തിൽകുമാറിനെയും പരിഗണിക്കുന്നുണ്ട്. മുൻ മന്ത്രി പെരിയസാമിയുടെ മകനാണ് സെന്തിൽ.
പ്രവചനങ്ങൾ തള്ളി അണ്ണാഡി.എം.കെ
എക്സിറ്റ്പോളുകളെയെല്ലാം തള്ളുകയാണ് അണ്ണാ ഡി.എം.കെ. ജാതി വോട്ടുകൾ നിർണായകമായ വടക്കൻ തമിഴ്നാട്ടിൽ പി.എം.കെ പിന്തുണ അട്ടിമറികൾക്ക് വഴിവയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. സൗജന്യ വാഷിംഗ് മെഷീൻ, ടിവി തുടങ്ങിയ വാഗ്ദാനങ്ങൾ വോട്ടായി മാറിയിട്ടുണ്ടാകുമെന്നാണ് ഇപ്പോഴും അവർ കണക്കുകൂട്ടുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും സുരക്ഷിതരായി ജയിച്ചുവരുമെന്നാണ് പോസ്റ്റ് പോൾ പ്രവചനം. പക്ഷേ, മുന്നണിക്ക് 234ൽ നൂറെങ്കിലും കിട്ടുമെന്ന് ആരും പ്രവചിക്കുന്നില്ല.ഡി.എം.കെ, അണ്ണാ ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണിക്ക് പുറത്തുള്ള മക്കൾ നീതിമയ്യം, അമ്മാ മക്കൾ മുന്നേറ്റ കഴകം, ഡി.എം.ഡി.കെ, നാം തമിഴർ കക്ഷി തുടങ്ങിയ പാർട്ടികൾക്ക് 4 മുതൽ 7 സീറ്റ് വരെ ലഭിക്കുമെന്ന് പ്രവചനമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |