തൃശൂർ: കൊവിഡ് പ്രതിസന്ധിക്കിടയിലും ജനാധിപത്യത്തിന്റെ ഉത്സവം പിന്നിട്ട് മലയാളി ഇന്ന് കണ്ണ്തുറക്കുക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക്. ഫലം പുറത്തുവരുമ്പോൾ പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി ഉഴലുകയാണ് മുന്നണികൾ.
തോൽവിയും വലിയ വോട്ടുചോർച്ചയുമുണ്ടായാൽ ഭാരവാഹിത്വം തെറിക്കുമോ എന്ന ഉത്കണ്ഠയുണ്ട്, പാർട്ടി നേതാക്കൾക്ക്. 2016ൽ ഒന്നൊഴികയെല്ലാ മണ്ഡലങ്ങളിലും ജയിച്ചുകയറിയ ഇടതുമുന്നണിക്ക് ഒരെണ്ണം നഷ്ടമായാലും തിരിച്ചടിയാണ്. ക്ഷേമപദ്ധതികളും ഭക്ഷ്യക്കിറ്റുമെല്ലാം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് അവസാനനിമിഷം വരെ ഇടതുമുന്നണി അവകാശപ്പെട്ടെങ്കിലും അട്ടിമറി ഭീതി ഉളളിലുണ്ട്.
എങ്കിലും സർവേ ഫലത്തിന്റെ ആശ്വാസമുണ്ട് ഇടതുമുന്നണിക്ക്. പുതുമുഖങ്ങളെയും യുവാക്കളെയും നിരത്തിയാണ് ഇത്തവണ മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്താക്കിയ നടൻ സുരേഷ് ഗോപി കൂടി മത്സരിക്കാനെത്തിയതോടെ തൃശൂരിലെ തിരഞ്ഞെടുപ്പിന് താരപരിവേഷമായി.
കോൺഗ്രസ് ഗ്രൂപ്പ് തർക്കങ്ങൾ മാറ്റിവച്ച് ഒന്നായി തിരഞ്ഞെടുപ്പിനെ നേരിട്ടതും പ്രചാരണത്തിൽ ഗുണകരമായെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. എൽ.ഡി.എഫിലും എതിർസ്വരങ്ങളില്ലാതെ ശക്തമായ പ്രചാരണം നടന്നു. പോളിംഗ് ശതമാനത്തിൽ കുറവുണ്ടായത് തങ്ങളെ ബാധിക്കില്ലെന്ന് മൂന്ന് മുന്നണികളും പറയുമ്പോഴും കണക്കുകൂട്ടലുകൾ പാളിയോ എന്ന സംശയം അവരിലെല്ലാമുണ്ട്.
ഉറപ്പോടെ ഇടത് ക്യാമ്പ്
പത്ത് വരെ സീറ്റുകൾ ഉറപ്പാണെന്നാണ് സി.പി.എം ഒടുവിൽ വിലയിരുത്തിയത്. പക്ഷേ തൃശൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ, വടക്കാഞ്ചേരി, ചാലക്കുടി എന്നിവിടങ്ങളിൽ അടിതെറ്റുമോ എന്ന ആശങ്കയുണ്ട്. മൂന്ന് മന്ത്രിമാരും ചീഫ് വിപ്പുമുളള ജില്ലയിലെ പ്രകടനം മോശമായാൽ അത് ഇടതിന് കനത്ത തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് വൻപ്രചാരണം തന്നെ നടത്താൻ കഴിഞ്ഞുവെന്ന് നേതാക്കൾ വിലയിരുത്തുന്നു. മന്ത്രിമാരുടെ വികസനനേട്ടങ്ങൾ തുണയ്ക്കുമെന്നു തന്നെയാണ് അവസാനനിമിഷവും ഇടതുനേതൃത്വം ഉറച്ചുവിശ്വസിക്കുന്നത്.
സർവേഫലം വെറുതേയെന്ന് യു.ഡി.എഫ്
അവസാന നിമിഷം വരെ സർവേഫലങ്ങൾ പുറത്തുവന്നത് തങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നില്ലെന്നും അഞ്ച് വരെ സീറ്റുകൾ ഉറപ്പെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ. ഏറെ പ്രതീക്ഷ തൃശൂരിൽ തന്നെ. ഗുരുവായൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ഒല്ലൂർ എന്നിവിടങ്ങൾ ഉറപ്പാണെന്നും അവർ വിശ്വസിക്കുന്നു. കുന്നംകുളം, കയ്പ്പമംഗലം, ചേലക്കരയുമുൾപ്പെടെ അട്ടിമറിയുണ്ടാവുമെന്ന് കരുതുന്ന മണ്ഡലങ്ങളാണ്. അവസാന സമയംഇവിടെയെല്ലാം ജനങ്ങളുടെ സ്വീകാര്യത നേടാനായെന്നും അവർ പ്രതീക്ഷ പങ്കിടുന്നു.
എൻ.ഡി.എയ്ക്ക് അട്ടിമറി പ്രതീക്ഷ
ബി.ജെ.പിക്ക് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു തൃശൂരിൽ നടൻ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം. വൈകിയാണെങ്കിലും വൻജനക്കൂട്ടം ഉണ്ടാക്കാനും പ്രചാരണത്തിന് കൊഴുപ്പേകാനും സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം ഗുണകരമായി. ചാനൽ സർവേ ഫലങ്ങളിൽ തൃശൂരിൽ അട്ടിമറിയുണ്ടായേക്കുമെന്ന സൂചനയുണ്ടായതും അവർ ചൂണ്ടിക്കാണിക്കുന്നു. മണലൂർ, ഇരിങ്ങാലക്കുട, പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ രണ്ടാമതെത്തുമെന്ന ദൃഢവിശ്വാസമുണ്ട് എൻ.ഡി.എയ്ക്ക്.
എൽ.ഡി.എഫ്: ഏഴ്
യു.ഡി.എഫ്: ആറ്
എൽ.ഡി.എഫ് : 12
യു.ഡി.എഫ് : ഒന്ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |