പത്തനംതിട്ട : കർശന പരിശോധനയുമായി ഇന്നലെയും പൊലീസ് രംഗത്ത്. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ജില്ലയിൽ. ജില്ലാ ആസ്ഥാനത്ത് പ്രവേശിക്കണമെങ്കിൽ വ്യക്തമായും കാരണങ്ങൾ വേണം. റിംഗ് റോഡിലെ പ്രധാന ട്രാഫിക്ക് കേന്ദ്രങ്ങൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ച ശേഷം അത്യാവശ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് എത്തിയവരെ മാത്രമാണ് നഗരത്തിലേക്ക് കടത്തിവിട്ടത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനാവശ്യമായി നഗരത്തിൽ എത്തിയവരുടെ പേരിൽ കേസ് എടുത്തു. നഗരത്തിൽ പൊതുവെ ഇന്നലെ തിരക്ക് കുറവായിരുന്നു. കടകൾ പലതും തുറന്നിരുന്നില്ല. ഹോട്ടലുകളിൽ പാഴ്‌സലുകൾ മാത്രമാണ് നൽകിയത്. പഴം പച്ചക്കറി കടകളും മെഡിക്കൽ സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ബസുകൾ ഓടുന്നില്ല. രണ്ടാഴ്ചയായി സ്വകാര്യ ബസുകളിൽ യാത്രക്കാർ ഇല്ലാത്ത അവസ്ഥയാണ്. ചില ബസുകൾ സർവീസ് നിറുത്തിവച്ചു. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകളിൽ പകുതിയിൽ താഴെ മാത്രം സർവീസ് നടത്തി. യാത്രക്കാർ ഇല്ലാത്തത് കാരണം ഓർഡിനറി സർവീസുകൾ മുടങ്ങി.
മേരി മാതാ ഓഡിറ്റോറിയത്തിൽ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ ആളുകളുടെ തിരക്കനുഭവപ്പെട്ടതിനെ തുടർന്ന് പൊലിസെത്തിയാണ് നിയന്ത്രിച്ചത്.
വോട്ടെണ്ണൽ ദിവസമായ ഇന്നും കർശന പരിശോധനകൾ നടക്കും. അതീവ ജാഗ്രത പാലിക്കാനാണ് സർക്കാർ നിർദ്ദേശം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടാം ഡോസ് വാക്‌സിൻ എടുത്തവരെയും മാത്രമായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുക, ഫലം അറിഞ്ഞ് വിജയാഹ്ലാദ പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്: ഇത് ലംഘിച്ചാൽ പൊലീസ് കേസെടുക്കും. ജില്ലയിൽ തുടരെ പ്രതിദിന കൊവിഡ് കേസുകൾ ആയിരത്തിന് മുകളിലാണ്. കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ജില്ല പൂർണ ലോക്ക് ഡൗണിലേക്ക് പോകാനും സാദ്ധ്യതയേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |