തൃശൂർ : ഇന്ത്യ ചുറ്റാൻ ആമ്പല്ലൂരിലെ, കല്ലൂർ കൊല്ലക്കുന്ന് വീട്ടിൽ നിന്നിറങ്ങുമ്പോൾ നിധിന്റെ (23) പക്കൽ ഉണ്ടായിരുന്നത് 170 രൂപ മാത്രം. എന്നാൽ മോഹം പൂവണിയിക്കാൻ നിധിൻ കണ്ടെത്തിയ വഴി ചായക്കാരനാവുക എന്നതായിരുന്നു. സൈക്കിൾ യാത്രയ്ക്കിടെ ഓരോ ദിവസവും ചായ വിൽക്കും. മൂന്ന് മാസത്തെ കാശ്മീർ യാത്ര കഴിഞ്ഞു നിധിൻ ഇപ്പോൾ കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തി.
നിധിന്റെ യാത്രാ വിവരണം ഇങ്ങനെ
തൃശൂരിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു നിധിൻ. ജ്യൂസും ചായയുമൊക്കെ ഉണ്ടാക്കും. യാത്രയും ഫോട്ടോഗ്രഫിയും, അഭിനയവും, സിനിമാ സംവിധാനവുമൊക്കെ തലയ്ക്കു പിടിച്ചു. ജോലി ചെയ്തു കിട്ടിയ 15,000 രൂപ മുടക്കി കാമറ വാങ്ങി. ജോലിയും അൽപം ഫോട്ടോഗ്രഫിയുമൊക്കെയായി മുമ്പോട്ടു പോകുന്നതിനിടെ കഴിഞ്ഞ മാർച്ചിൽ ലോക് ഡൗണോടെ ജോലി പോയി.
മാസങ്ങളോളം വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ഡിസംബറിലാണ് പുതുവർഷം കശ്മീരിലേക്കുള്ള യാത്രയെന്ന് ഉറപ്പിക്കുന്നത്. യാത്ര എങ്ങനെ പോകും . അപ്പോഴാണ് പ്ലസ്ടുക്കാരനായ അനുജന്റെ പഴയ സൈക്കിൾ കാണുന്നത്. ആ സൈക്കിളിൽ കശ്മീരിലേക്കുള്ള യാത്ര എങ്ങനെ നടത്തുമെന്ന കാര്യം സംശയമായിരുന്നു. സൈക്കിളിന് അറ്റകുറ്റപണികളേറെ നടത്തണം. പണം കണ്ടെത്താൻ കാമറ വിൽക്കാൻ തീരുമാനിച്ചു. 10,000 രൂപയ്ക്ക് കാമറ വിറ്റു. സൈക്കിളിൽ അറ്റകുറ്റപണികളേറെ നടത്തി. യാത്രയ്ക്കുള്ള പണം തികയില്ലെന്നു മനസ്സിലായപ്പോൾ പോകും വഴി ചായ വിൽപന നടത്താമെന്ന ആശയം മനസിലുദിച്ചു.
ഒരു ദിവസം 50 ചായ വിറ്റാൽ 500 രൂപ. ചെലവുകൾ കഴിച്ചു ബാക്കി 350 രൂപ!. ഒരു ദിവസത്തെ യാത്രയ്ക്കുള്ള പണം ഇങ്ങനെയുണ്ടാക്കാം. അതോടെ ഡീസൽ ഉപയോഗിച്ചു പ്രവർത്തിക്കുന്ന സ്റ്റൗവ്, ചായയുണ്ടാക്കാനുള്ള പാത്രം, 50 ചായ ചൂടോടെ വയ്ക്കാൻ ഫ്‌ളാസ്‌ക് എന്നിവയും വാങ്ങി. പിന്നീട് കൈയിൽ ബാക്കിയായത് 170 രൂപ.
പുതുവർഷ ദിനത്തിൽ യാത്ര
ജനുവരി ഒന്നിന് സൈക്കിളിൽ ആവശ്യമായ വസ്ത്രങ്ങളും ടെന്റും ചായയുണ്ടാക്കാൻ സ്റ്റൗവും സാമഗ്രികളുമായി യാത്ര ആരംഭിച്ചു. ദിവസവും രാവിലെ ഏഴോടെ യാത്ര തുടങ്ങും. 100 ൽ കൂടുതൽ കിലോമീറ്റർ ദൂരം പിന്നിടും. വൈകിട്ട് നാലോടെ അവസാനിപ്പിക്കും. ഒരു സ്ഥലം കണ്ടെത്തി സ്റ്റൗവ് കത്തിച്ച് ചായയുണ്ടാക്കും, വിൽക്കും. യാത്രയുടെ വിവരമറിഞ്ഞ് ചിലർ ചായ വാങ്ങാതെ പണം തരും. പ്ലസ് ടു വരെ പഠിച്ച നിധിന് ഹിന്ദി വശമില്ല. ഇംഗ്ലീഷ് കൈകാര്യം ചെയ്യും. ദക്ഷിണേന്ത്യയിൽ യാത്ര നടത്തിയിട്ടുള്ള നിധിന് ഇത്തരമൊരു യാത്ര ആദ്യ അനുഭവമാണ്. കർണാടക, ഗോവ, മഹാരാഷ്ട്ര, പൂനെ, മുംബയ്, ഗുജറാത്ത്, രാജസ്ഥാൻ, ജയ്പൂർ, അജ്മീർ, പഞ്ചാബ്, ഡൽഹി, ചണ്ഡിഗഡ്, ഹിമാചൽ, കുളു, മണാലി, സിസു, കാസോൾ തുടങ്ങിയിടങ്ങൾ സന്ദർശിച്ചാണ് തിരിച്ചെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |