തൃശൂർ: ദേശീയപാർട്ടിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതെന്ന ആരോപണമുയർന്ന കുഴൽപ്പണം തട്ടിയെടുത്ത കേസിൽ വ്യവസായി ധർമ്മരാജൻ, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദാലി സാജിൽ, കസ്റ്റഡിയിലുള്ള അബ്ദുൾ റഷീദ് എന്നിവരിൽ നിന്ന് കിട്ടിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. രാഷ്ട്രീയ ബന്ധമടക്കമുള്ള വിവരങ്ങൾ ഇരുവരിൽ നിന്നും ലഭ്യമായിട്ടുണ്ടെന്നാണ് സൂചന.
ഒളിവിലുള്ള സുജേഷ്, രഞ്ജിത്ത് എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നതിനാൽ ഇയാൾക്കെതിരെ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തിയാണ് റിമാൻഡ് ചെയ്തത്. പിടിയിലായ അബ്ദുൾ റഷീദിനെ ചോദ്യം ചെയ്തു വരികയാണ്. പണമടങ്ങുന്ന കാർ തട്ടിക്കൊണ്ട് പോയെന്ന് പൊലീസിൽ പരാതിപ്പെട്ട ഡ്രൈവർ ഷംജീറിന്റെ സഹായി അബ്ദുൾ റഷീദാണ് വിവരം ഗുണ്ടാസംഘത്തിന് ചോർത്തി നല്കിയത്.
കാറിൽ പണമുണ്ടെന്ന വിവരം എവിടുന്ന് കിട്ടിയെന്നും എത്ര തുകയുണ്ടായിരുന്നെന്നും അബ്ദുൾ റഷീദിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. ധർമ്മരാജന് പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |