ബംഗളൂരു: കർണാടകത്തിൽ മുനിസിപ്പൽ കോർപ്പറേഷൻ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻമുന്നേറ്റം. പത്തിടത്ത് നടന്ന തിരഞ്ഞെടുപ്പിൽ ആറിടത്ത് കോൺഗ്രസ് ഭൂരിപക്ഷം നേടി. രണ്ടിടത്ത് ജെ.ഡി.എസ് വിജയിച്ചപ്പോൾ ഒരിടത്തു മാത്രമാണ് ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കാനായത്.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ സ്വന്തം തട്ടകമായ ശിവമോഗയിൽ തിരഞ്ഞെടുപ്പു നടന്ന ഭദ്രാവതി സിറ്റി മുനിസിപ്പാലിറ്റിയിലും തീർഥഹള്ളി ടൗൺ പഞ്ചായത്തിലും കോൺഗ്രസ് നേട്ടമുണ്ടാക്കി.
രാമനഗര സിറ്റി മുനിസിപ്പൽ കൗൺസിൽ,ബേലൂർ ടൗൺ മുനിസിപ്പൽ കൗൺസിൽ,ബല്ലാരി മുനിസിപ്പൽ കൗൺസിൽ, ഗുഡിബന്ദെ ടൗൺ പഞ്ചായത്ത് എന്നിവിടങ്ങളിലും കോൺഗ്രസ് ഭൂരിപക്ഷം നേടി.
ചന്നപട്ടണ സിറ്റി മുനിസിപ്പൽ കൗൺസിൽ, വിജയപുര ടൗൺ മുനിസിപ്പൽ കൗൺസിൽ എന്നിവ ജെ.ഡി.എസ് സ്വന്തമാക്കിയപ്പോൾ മടിക്കേരി ടൗൺ മുനിസിപ്പൽ കൗൺസിൽ മാത്രമാണ് ബി.ജെ.പിക്കൊപ്പം നിന്നത്. തിരഞ്ഞെടുപ്പ് നടന്ന ആകെ 266 വാർഡുകളിൽ 119 സീറ്റും കോൺഗ്രസ് നേടി. 36 ഇടത്ത് ജെ.ഡി.എസും 33 സീറ്റിൽ ബി.ജെ.പിയും വിജയിച്ചു.
സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും ജനങ്ങൾ കോൺഗ്രസിനൊപ്പമാണെന്നും കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |