തിരുവനന്തപുരം: 50 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമാവധി സ്വകാര്യ ആശുപത്രികളെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (കാസ്പ്) ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. ഒരാഴ്ച മുൻപ് 106 ആശുപത്രികൾ ആയിരുന്നെങ്കിൽ, ഇപ്പോൾ 150 ആശുപത്രികളെ കാസ്പിന്റെ ഭാഗമാക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ ആശുപത്രികൾ ഈ പദ്ധതിയുടെ ഭാഗമാകാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അങ്ങനെയായാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന കൂടുതൽ ആളുകളുടെ ചികിത്സാ ചെലവ് സർക്കാരിന് വഹിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2020 ജൂണിൽ രൂപീകരിച്ച സ്റ്റേറ്റ്ഹെൽത്ത് അതോറിട്ടിയുടെ കീഴിലാണ് ഇപ്പോൾ കാസ്പ് പ്രവർത്തിക്കുന്നത്. ഒരു ആശുപത്രിയ്ക്ക് പോലും കാസ്പ് മുഖാന്തരം ലഭിക്കേണ്ട തുകയിൽ സർക്കാർ മുടക്കം വരുത്തിയിട്ടില്ല. ഏകദേശം 80 കോടി രൂപയുടെ ചികിത്സ ഇതിനകം നടത്തിക്കഴിഞ്ഞു. അതുകൊണ്ട് കൂടുതൽ ആശുപത്രികൾ മുന്നോട്ട് വന്ന് സ്റ്റേറ്റ്ഹെൽത്ത് അതോറിട്ടിയിൽ എംപാനൽ ചെയ്ത് കാസ്പ് പദ്ധതിയുടെ ഗുണഫലം കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ മുൻകൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഓക്സിജൻ: വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് മുഖ്യമന്ത്രി
വാൽവ് ഘടിപ്പിച്ച മാസ്കുകൾ ധരിക്കരുത്
തിരുവനന്തപുരം: ഓക്സിജൻ വീട്ടിൽ ഉൽപ്പാദിപ്പിക്കാം എന്നു പറഞ്ഞ് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്ന സന്ദേശങ്ങളും വീഡിയോകളും അടിസ്ഥാനരഹിതവും അപകടം വിളിച്ചു വരുത്തുന്നവയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യാജവാർത്തകൾ ആരും പ്രചരിപ്പിക്കരുത്.
മാസ്ക് ധരിക്കുക എന്ന ഏറ്റവും പ്രധാന സുരക്ഷ സ്വയം സ്വീകരിക്കണം. അശ്രദ്ധ കാണിക്കുന്നവരെ ബോധവൽക്കരിക്കാനും എല്ലാവരും തയ്യാറാവുക. വാൽവ് ഘടിപ്പിച്ച മാസ്കുകൾ ധരിക്കുന്നത് പരിപൂർണമായും ഒഴിവാക്കണം. എക്സ്ഹലേഷൻ വാൽവുള്ള മാസ്കുകൾ ഇവിടെ നിരോധിച്ചതാണ്. എൻ 95 മാസ്ക് ഉപയോഗിക്കുകയോ, അല്ലെങ്കിൽ സർജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് ധരിക്കുകയോ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |