എത്ര വലിയ ആരാധനാലയത്തിലും പ്രവേശനം 50 പേർക്ക്
തിരുവനന്തപുരം: ഗ്രാമങ്ങളിലെ കൊവിഡ് വ്യാപനം തടയാൻ വീട്ടമ്മമാരുടെയും സ്ത്രീകളുടെയും സേവനം വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വനിതാ പൊലീസ് സ്റ്റേഷനുകൾ, വനിതാ സെൽ എന്നിവിടങ്ങളിലെ വനിതകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഗ്രാമങ്ങൾ സന്ദർശിച്ച് വീട്ടമ്മമാർക്കും സ്ത്രീകൾക്കും കൊവിഡ് അവബോധ ക്ലാസുകൾ നൽകും. ക്വാറൻറൈൻ ലംഘനങ്ങളും സർക്കാർ മാർഗനിർദ്ദേശത്തിന്റെ ലംഘനങ്ങളും കണ്ടെത്തി പൊലീസിനെ അറിയിക്കാൻ സ്ത്രീകളെ സജ്ജരാക്കും. കൊവിഡ് പോസിറ്റീവ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ വിശദീകരിക്കാനും ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ സേവനം വിനിയോഗിക്കും.
എത്ര വലിയ ആരാധനാലയങ്ങളിലും പരമാവധി 50 പേർക്കാണ് പ്രവേശനമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ചെറിയ ആരാധനാലയങ്ങളിൽ അവയുടെ വലിപ്പം അനുസരിച്ച് 50 ൽ താഴെ പരിമിതപ്പെടുത്തണം. സാമൂഹിക അകലം പാലിക്കാതെ ആരാധനാലയങ്ങളിൽ വിശ്വാസികൾ കടക്കുന്നില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉറപ്പാക്കണം. ഇതിനായി അവർ ആരാധനാലയങ്ങളിലെ ഭാരവാഹികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണം.
ഗുജറാത്തിലെ ബറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയിൽ തീപ്പിടിച്ച് 18 പേർ മരിച്ചതുപോലെ ദാരുണമായ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാവരുത്. ഓക്സിജൻ കൂടിയ അളവിൽ സൂക്ഷിക്കുമ്പോൾ എല്ലാ ആശുപത്രികളിലേയും ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങൾ കൃത്യമാണെന്നും പ്രവർത്തനക്ഷമമാണെന്നും ബന്ധപ്പെട്ടവർ ഉറപ്പിക്കണം. ഫയർഫോഴ്സിന്റെ മേൽനോട്ടവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |