തിരുവനന്തപുരം. " ഒരു പുഞ്ചിരിയോടെയാണ് സത്യജിത് റേ കേരളകൗമുദിയുടെ എഡിറ്റോറിയൽ റൂമിൽ കാത്തിരുന്ന സദസിലേക്ക് കടന്നുവന്നത്. വാതിലിനു നല്ല ഉയരമുണ്ടായിരുന്നിട്ടും റേയ്ക്ക് തലതട്ടാതെ നോക്കേണ്ടി വന്നു.വലിയ മനുഷ്യൻ. ഈ മനുഷ്യനാണ് നമ്മുടെ കഥകൾ ലോകം നോക്കിനിന്ന ഇതിഹാസങ്ങളാക്കി മാറ്റിയത്. "സത്യജിത് റേ കേരളകൗമുദി സന്ദർശിച്ചതിന്റെ പിറ്റേന്ന് വന്ന വാർത്തകളിലൊന്നിന്റെ തുടക്കം ഇങ്ങനെയായിരുന്നു.
ഇന്ത്യ ലോകത്തിനു സമ്മാനിച്ച വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയുടെ നൂറാം ജന്മവാർഷികമാണ് ഇന്ന് . കേരളത്തിൽ റേ വന്നത് ഒരേ ഒരു തവണ മാത്രമായിരുന്നു. 1983 ജൂണിൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ വാർഷികാഘോഷത്തിൽ പങ്കുകൊളളാനായി സൂര്യയുടെ സാരഥി കൃഷ്ണമൂർത്തിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു അത്. അന്ന് മുംബയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ റേ നേരെ എത്തിയത് കേരളകൗമുദി ഓഫീസിലേക്കായിരുന്നു.വലിയ സ്വീകരണമാണ് കേരളകൗമുദിയിൽ റേയ്ക്ക് ലഭിച്ചത്.
ചെയർമാൻ മാധവി സുകുമാരൻ റേയെ സ്വീകരിച്ചു. കലയ്ക്കും സാഹിത്യത്തിനും കേരളകൗമുദി നൽകുന്ന പ്രോത്സാഹനത്തെ അഭിനന്ദിച്ച റേ കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിൽ കേരളകൗമുദി വഹിച്ച പങ്കിനെക്കുറിച്ചും സംസാരിച്ചു. തലസ്ഥാനത്തെ ചലച്ചിത്ര പ്രവർത്തകരും ,സാഹിത്യകാരൻമാരും അടങ്ങുന്ന വിപുലമായ സദസുമായി കേരളകൗമുദിയിൽ വച്ച് അദ്ദേഹം ആശയ വിനിമയം നടത്തി.ഒരു മണിക്കൂറിലേറെ നീണ്ട ആ സദസ് മറക്കാനാവില്ലെന്ന് സാക്ഷ്യം വഹിച്ച പ്രശസ്ത നിരൂപകൻ വിജയകൃഷ്ണൻ ഓർക്കുന്നു." എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. നർമ്മം വേണ്ടിടത്ത് നർമ്മവും, ഗൗരവമായ ചോദ്യങ്ങൾക്ക് അതേ രീതിയിലുമാണ് ഉത്തരങ്ങൾ നൽകിയത്." വിജയകൃഷ്ണൻ പറഞ്ഞു.
അടൂർഗോപാലകൃഷ്ണൻ, അരവിന്ദൻ, ഒ.എൻ.വി, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, കെ.ജി.ജോർജ് , നരേന്ദ്രപ്രസാദ്, ഭരത് ഗോപി, കെ.പി.കുമാരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു . മൂന്നു ദിവസത്തെ സന്ദർശനത്തിനിടെ റേയ്ക്ക് ടാഗോർ തിയറ്ററിൽ പൗരസ്വീകരണവും നൽകി.
റേയുടെ ജന്മശതാബ്ദി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. റേയുടെ പേരിൽ ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 10 ലക്ഷം രൂപയുടെ അവാർഡും ഏർപ്പെടുത്തും. ബംഗാളിലടക്കം ഇന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസമാണ് റേയുടെ നൂറാം ജന്മദിനം കടന്നുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |