SignIn
Kerala Kaumudi Online
Thursday, 25 April 2024 10.30 AM IST

ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്

devasayam-pillai

തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ കൊട്ടാരം ഉദ്യോഗസ്ഥനായിരിക്കെ ഹിന്ദുമതം വിട്ട് ക്രിസ്‌തുമതം സ്വീകരിക്കുകയും​ 39ാം വയസിൽ കൊല്ലപ്പെടുകയും ചെയ്ത,​ വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. പ്രഖ്യാപനം വൈകാതെ ഉണ്ടാവും.

ദേവസഹായം പിള്ള ഉൾപ്പെടെ ഏഴ് പേരെയാണ് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. വത്തിക്കാനിൽ അടുത്ത ദിവസം ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ കൂടുന്ന കർദ്ദിനാൾമാരുടെ യോഗത്തിൽ തീയതി തീരുമാനിച്ചേക്കും.

ഇന്ത്യയിലെ ആദ്യ അൽമായ രക്തസാക്ഷി എന്ന വിശേഷണത്തോടെയാകും ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രവേശനം. അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുത പ്രവൃത്തി 2020 ഫെബ്രുവരിയിൽ ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചിരുന്നു. ഏഴാം മാസത്തിൽ അമ്മയുടെ ഉദരത്തിൽ ജീവൻ നഷ്ടപ്പെടുമെന്നുറപ്പായ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നതാണ് അത്ഭുത പ്രവൃത്തി. 2012 ഡിസംബർ രണ്ടിന് ദേവസഹായം പിള്ളയെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.

1712 ഏപ്രിൽ 23നു തമിഴ്നാട്ടിലെ നട്ടാലം എന്ന ഗ്രാമത്തിൽ ഹൈന്ദവകുടുംബത്തിൽ ജനിച്ച നീലകണ്ഠപിള്ള 1745ലാണ് ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന അദ്ദേഹത്തിന്റെ മതംമാറ്റം വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. സുവിശേഷ പ്രചാരണം നടത്തിയതിന് തടവിലാക്കപ്പെട്ടിരുന്നു. 1752 ജനുവരി 14ന് കന്യാകുമാരി ആരുവാമൊഴിക്ക് സമീപം കാറ്റാടിമലയിൽ വച്ച് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് ചരിത്രം.

കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ തടവിലാക്കിയ ഡച്ച് കപ്പിത്താൻ ഡിലനോയിയെ തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണം മഹാരാജാവ് ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള ക്രിസ്തുമതത്തെക്കുറിച്ച് അറിഞ്ഞത്.

തുടർന്ന് ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.