തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും അടിയന്തരമായി കൊവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കണമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രി മേധാവികളുമായി നടത്തിയ കൊവിഡ് വ്യാപന പ്രതിരോധ പ്രവർത്തന യോഗത്തിലാണ് കളക്ടർ ഇക്കാര്യം ചർച്ച ചെയ്തത്.
ഗവ. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സ്വകാര്യ മെഡിക്കൽ കോളേജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇക്കാര്യം ബാധമാണ്. കൊവിഡ് ഐ.സി.യു, വെന്റിലേറ്റർ സൗകര്യവും കൂട്ടണം. ചികിത്സയ്ക്ക് വേണ്ട ഓക്‌സിജൻ സമയബന്ധിതമായി വിതരണം ചെയ്യാൻ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഓക്‌സിജൻ ടാങ്ക് സംവിധാനം ഏർപ്പെടുത്താനും ദിവസവും ഓക്‌സിജൻ നിറയ്ക്കാൻ നടപടി സ്വീകരിക്കാനും കളക്ടർ നിർദ്ദേശിച്ചു.
നിലവിൽ ഓക്‌സിജൻ പ്ലാന്റിൽ നിന്നും ലഭിക്കുന്ന ഓക്‌സിജന്റെ തോത് കൂട്ടി പുതിയ കിടക്കകളിലേക്ക് ഓക്‌സിജൻ സംവിധാനം സജ്ജമാക്കുക, ഐ.സി.യു, വെന്റിലേറ്റർ കിടക്കകൾ വർദ്ധിപ്പിക്കുക എന്നിവയും അടിയന്തരമായി ഇവിടെ ചെയ്യും. മൂന്നു ദിവസത്തിനകം ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകുമെന്ന് ഗവ. മെഡിക്കൽ കോളേജ് മേധാവികൾ അറിയിച്ചു.
ഗൈനക്കോളജി വിഭാഗമല്ലാതെ മറ്റു വിഭാഗങ്ങളിലേക്ക് രോഗികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നും ചർച്ചയുണ്ടായി. ഇവിടങ്ങളിലേക്ക് ആവശ്യമുള്ള ഓക്‌സിജൻ സിലിണ്ടറുകൾ ഉടൻ ലഭ്യമാക്കും. സ്റ്റാഫുകളുടെ കുറവുണ്ടെങ്കിൽ അത് പരിഹരിക്കാൻ നടപടിയെടുക്കണമെന്നും കളക്ടർ നിർദേശിച്ചു.
കിടക്കകൾ ഒരാഴ്ചയ്ക്കകം സജ്ജീകരിക്കണം
സ്വകാര്യ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ 50 ശതമാനം കിടക്കകൾ ഒരാഴ്ചയ്ക്കകം സജ്ജീകരിക്കണം. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി വരുന്ന ഓക്‌സിജൻ സിലിണ്ടറുകളിൽ ഓക്‌സിജൻ നിറയ്ക്കൽ ഇവർക്ക് അതത് ഏജൻസികളിൽ നിന്ന് തന്നെ ചെയ്യാം. ഇത് ആരോഗ്യ വിഭാഗത്തെ അറിയിച്ചാൽ മതിയാകും.
ഡി.പി. എം ഡോ. ടി.വി സതീശൻ, ഡെപ്യൂട്ടി ഡി.എം.ഒ പി.കെ രാജു, ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ജനറൽ, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കൊവിഡ് രോഗത്തിന്റെ കാറ്റഗറി അനുസരിച്ച് രോഗികളെ കിടത്തി ചികിത്സിച്ചാൽ മതി. ആശുപത്രികൾ കൊവിഡ് കിടക്കകൾ ഒരുക്കുന്നതിൽ കാലതാമസം വരുത്തരുത്. ജില്ലയിൽ സ്ഥിതി അതീവ ഗുരുതരമാണ്.
ഡോ. കെ. ജെ റീന
ഡി.എം.ഒ
ചികിത്സയ്ക്ക് വേണ്ട ഓക്‌സിജൻ സമയബന്ധിതമായി വിതരണം ചെയ്യാൻ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഓക്‌സിജൻ ടാങ്ക് സംവിധാനം ഏർപ്പെടുത്തണം. ഇതിൽ ദിവസവും ഓക്‌സിജൻ നിറയ്ക്കാനും നടപടി സ്വീകരിക്കണം.
എസ്. ഷാനവാസ്
കളക്ടർ
(യോഗത്തിൽ നിർദ്ദേശിച്ചത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |