മുംബയ്: ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും ഭാരത് ശ്രീ കിരീടവും നേടിയിട്ടുള്ള പ്രശസ്‌ത ബോഡിബിൽഡർ ജഗദീഷ് ലാഡ് (34) കൊവിഡ് ബാധിച്ച് മരിച്ചു. മുംബയിൽ നിന്ന് ബറോഡയിലേക്ക് കുടിയേറിയ അദ്ദേഹത്തിന് നാലു ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ഓക്സിജന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്.എന്നാൽ കഴിഞ്ഞ ദിവസം നില ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്.
മഹാരാഷ്ട്രയിലെ സാംഗ്ലി കുന്ദാൾ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം പിന്നീട് നവി മുംബയിലേക്ക് താമസം മാറ്റി. അതിനുശേഷം ബറോഡയിൽ ജിംനേഷ്യം നടത്താൻ അവസരം ലഭിക്കുകയും അങ്ങോട്ടുമാറുകയായിരുന്നു. ലോക ശരീരസൗന്ദര്യ മത്സരത്തിൽ വെള്ളി മെഡൽ അടക്കം ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. നാലുവർഷം മുമ്പ് ബോഡിബിൽഡിംഗ് നിറുത്തിയിരുന്നു. ലോക്ക് ഡൗണിൽ ജിംനേഷ്യം അടച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന് നല്ല ചികിത്സ ലഭിച്ചില്ലെന്നും ആരോപണമുണ്ട്. ബോഡിബിൽഡിംഗ് രംഗത്തുള്ളവർ വലിയ ഞെട്ടലോടെയാണ് ജഗദീഷിന്റെ മരണവാർത്ത ശ്രവിച്ചത്. സ്ഥിരം വ്യായാമം ചെയ്യുകയും വ്യക്തിശുചിത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ജഗദീഷിനെപ്പോലുള്ളവർക്ക് കൊവിഡിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരുടെ ഗതി എന്താവുമെന്ന് അന്താരാഷ്ട്ര ബോഡിബിൽഡർ സമീർ ദാബിൽക്കർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |