കോട്ടയം: യു.ഡി.എഫ് കോട്ടയായി വാഴ്ത്തപ്പെട്ടിരുന്ന കോട്ടയത്ത് ഒമ്പതിൽ അഞ്ചു സീറ്റും നേടി ഇടതു തേരോട്ടം. പാലായിൽ മാണി. സി കാപ്പനോട് ജോസ് കെ. മാണി തോറ്റെങ്കിലും മത്സരിച്ച അഞ്ച് സീറ്റിൽ മൂന്നിടത്ത് പാർട്ടിക്ക് ജയിക്കാനായി. പൂഞ്ഞാറിലെ ചതുഷ്കോണമത്സരത്തിൽ പി.സി.ജോർജിനെ പതിനേഴായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യൻ കുളത്തങ്കലിന് തോൽപ്പിക്കാനായി. ഇടതു സ്ഥാനാർത്ഥികളുടെ ലീഡ് കൂടുകയും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ലീഡ് കുറയുകയുംചെയ്തുവെന്ന പ്രത്യേകതയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തുണ്ടായത്.
കോൺഗ്രസ് അഞ്ചു സീറ്റിൽ മത്സരിച്ചെങ്കിലും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും മാത്രമേ ജയിച്ചുള്ളൂ. ഇരുവരുടെയും ലീഡ് കുറയ്ക്കാനും ഇടതു സ്ഥാനാർത്ഥികൾക്കായി . 27092 വോട്ടിന്റെ ലീഡ് 2016ൽ നേടിയ ഉമ്മൻചാണ്ടിയുടെ ലീഡ് മകന്റെ പ്രായമുള്ള ജയ്ക്ക് സി. തോമസ് 8504 ആക്കി കറച്ചു. രണ്ട് പഞ്ചായത്തുകളിൽ മുന്നിലെത്തി ഉമ്മൻചാണ്ടിയെ ഞെട്ടിക്കാനുമായി. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭൂരിപക്ഷം 33632ൽ നിന്ന് 17200 ആക്കി കുറക്കാൻ സി.പിഎമ്മിലെ അഡ്വ.കെ.അനിൽകുമാറിന് കഴിഞ്ഞു .
കടുത്തരുത്തിയിൽ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫിന്റെ കഴിഞ്ഞ തവണത്തെ ലീഡ് 42256 വോട്ടിന്റേതായിരുന്നു. ജോസ് വിഭാഗത്തിലെ സ്റ്റീഫൻ ജോർജ് അത് നാലായിരമാക്കി . കാഞ്ഞിരപ്പള്ളിയിൽ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഡോ. എൻ.ജയരാജിന് ജയിക്കാനായതും ചങ്ങനാശേരി ആറായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കാനായതും ഇടതു മുന്നണിക്ക് നേട്ടമായി.
ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പിന് ലഭിച്ച 8899 വോട്ടിന്റെ ലീഡ് പതിനയ്യായിരത്തോളമായി ഉയർത്താൻ സി.പി എമ്മിലെ വി.എൻ. വാസവവന് കഴിഞ്ഞപ്പോൾ, വൈക്കത്ത് സി.കെ.ആശ 24584 ന്റെ ലീഡ് 28200 ആക്കി ഉയർത്തി.
എൻ.ഡി.എയ്ക്ക് വോട്ട് കുറഞ്ഞു
ബി.ജെ.പി, ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളുടെ വോട്ടു കറഞ്ഞു. 2016നെ അപേക്ഷിച്ച് ഒരു ലക്ഷത്തിന്റെ കുറവുണ്ട് . കാഞ്ഞിരപ്പള്ളി ഒഴിച്ച് മറ്റെല്ലാം മണ്ഡലങ്ങളിലും ഇരുപതിനായിരത്തിൽ താഴേ വോട്ടുകൾ പിടിക്കാനേ ബി.ജെ.പിക്കു കഴിഞ്ഞുള്ളൂ. ബി.ജെ.പി ജയപ്രതീക്ഷ പുലർത്തിയ കാഞ്ഞിരപ്പള്ളിയിൽ മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ അൽഫോൻസ് കണ്ണന്താനം മത്സരിച്ചിട്ടും മൂന്നാം സ്ഥാനത്തായി . പൂഞ്ഞാറിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിക്ക് മൂവായിരത്തിൽ താഴെയും കോട്ടയത്തെ ബി.ജെ.പി യുടെ മിനർവ മോഹന് പതിനായിരത്തിൽ താഴെയും മാത്രമാണ് വോട്ടു ലഭിച്ചത്.
ഏറ്റുമാനൂർ സീറ്റ് കിട്ടാതിരുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചെങ്കിലും ഏഴായിരത്തോളം വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ.
,
ഉമ്മൻചാണ്ടിക്കും തിരുവഞ്ചൂരിനും ലീഡ് കുറഞ്ഞു.
ബി.ജെ.പി വോട്ടിൽ വൻ ചോർച്ച
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |