ന്യൂഡൽഹി: കളിയറിയില്ലെന്നും ക്ളീൻ ബൗൾഡ് ആയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ച മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും പശ്ചിമ ബംഗാളിൽ ഹാട്രിക് ജയം. നന്ദിഗ്രാമിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും കേന്ദ്ര ഭരണത്തിന്റെ ആനുകൂല്യമുള്ള ബി.ജെ.പിയുടെ വെല്ലുവിളികൾ അതിജീവിച്ച് 294 അംഗ നിയസഭാ സീറ്റിൽ 200ൽ അധികം സീറ്റു നേടി ഭരണത്തുടർച്ച ഉറപ്പാക്കിയത് മമതയ്ക്ക് നേട്ടമായി. 70ൽ അധികം സീറ്റിൽ ജയിച്ച് ബി.ജെ.പി വൻ മുന്നേറ്റം നടത്തിയപ്പോൾ 34 വർഷം ബംഗാൾ ഭരിച്ച സി.പി.എമ്മും പ്രമുഖരായ കോൺഗ്രസും പാടെ മങ്ങി.
തുടക്കം മുതൽ ലീഡു നേടിയ തൃണമൂലിനെ പിടിച്ചുകെട്ടാൻ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ബി.ജെ.പിക്ക് കഴിഞ്ഞില്ല. കഷ്‌ടിച്ച് കടന്നുകൂടുമെന്ന് പ്രവചിച്ച ദേശീയ എക്സിറ്റ് പോൾ സർവെ ഫലങ്ങളെ നോക്കുകുത്തിയാക്കിയ മമത 2016ലേതിനെക്കാൾ മിന്നും ജയം നേടിയാണ് പശ്ചിമ ബംഗാളിൽ ഹാട്രിക് തികച്ചത്. 2016ൽ 211 സീറ്റാണ് തൃണമൂൽ നേടിയത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ പാർട്ടി 214 സീറ്റുകളിൽ മുന്നിലാണ്. ഭരണവിരുദ്ധ തരംഗം മുതലെടുക്കാൻ നരേന്ദ്രമോദി - അമിത് ഷാ കൂട്ടുകെട്ട് അരയും തലയും മുറുക്കി നടത്തിയ ശ്രമങ്ങൾ ഏശിയില്ല. നന്ദിഗ്രാമിലെ തോൽവി സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രി. പാർട്ടി വിജയിച്ച സീറ്റുകളിൽ ഏതെങ്കിലും മമതയ്ക്കായി വിട്ടു നൽകും.
എട്ടു വോട്ടിംഗ് ഘട്ടങ്ങളിൽ പകുതി കഴിഞ്ഞപ്പോൾ തന്നെ ദീദി ക്ളീൻ ബൗൾഡ് ആയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചിരുന്നു. ഹിന്ദുത്വ വോട്ടുകൾ ധ്രുവീകരിച്ചെങ്കിലും മുസ്ളീം വോട്ടുകൾ ഭിന്നിക്കാതിരുന്നത് ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച 16 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ടു ചോർച്ചയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റിൽ നിന്ന് വൻ മുന്നേറ്റം നടത്തി പ്രധാന പ്രതിപക്ഷ കക്ഷിയായതു മാത്രമാണ് നേട്ടം.
പ്രചാരണ വേളയിൽ ബി.ജെ.പിയുടെ ആരോപണങ്ങളെ അതേ നാണയത്തിൽ എതിർത്തും കാറപടകത്തെ തുടർന്ന് വീൽ ചെയറിലിരുന്ന് സഹതാപം പറ്റിയും മമത ഒറ്റയ്ക്ക് നടത്തിയ ചെറുത്തു നിൽപ്പ് ഫലം കണ്ടു.
മുന്നണിയായി മത്സരിച്ച കോൺഗ്രസിനും ഇടതുപാർട്ടികൾക്കും നിരാശയാണ്. ഈ പാർട്ടികളുടെ സിറ്റിംഗ് സീറ്റുകളിൽ മിക്കതും ബി.ജെ.പി കവർന്നെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |