SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.29 PM IST

ചുവന്നു തുടുത്ത്...

cpm

  • അവസാന ലാപ്പിൽ അടിതെറ്റി മെട്രോമാൻ
  • തൃത്താല പിടിച്ചെടുത്ത് എം.ബി.രാജേഷ്
  • ചിറ്റൂരും ഷൊർണൂരും റെക്കാർഡ് ഭൂരിപക്ഷം
  • 12ൽ പത്തിടത്ത് എൽ.ഡി.എഫിന്റെ അശ്വമേധം
  • യു.ഡി.എഫിന് മണ്ണാർക്കാടും പാലക്കാടും

പാലക്കാട്: കേരള രാഷ്ട്രീയം ഇനി 2021ന് മുമ്പും ശേഷവും എന്ന് വിലയിരുത്തപ്പെടും. ഇ.എം.എസിനോ കെ.കരുണാകരനോ വി.എസ്.അച്യുതാനന്ദനോ കഴിയാത്ത തുടർ ഭരണം എന്ന സ്വപ്നം പിണറായി വിജയൻ ഉറപ്പാക്കുമ്പോൾ 12ൽ പത്തിലും ചെങ്കൊടി പാറിച്ച് പാലക്കാടും ഇടതുപക്ഷം ഹൃദയപക്ഷമായി കരുത്തുകാട്ടി.

തദ്ദേശ തിരഞ്ഞെടുപ്പ് ഒരു സെമിഫൈനലായിരുന്നു. വരാനിരിക്കുന്ന ചരിത്ര വിജയത്തിന്റെ സൂചന നൽകിയ സെമിഫൈനൽ. തദ്ദേശ അങ്കത്തിൽ പഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നടത്തിയ ഇടത് തേരോട്ടം,​ വൻ രാഷ്ട്രീയ പോരാട്ടം നടന്ന തൃത്താലയെയും അട്ടിമറിച്ചാണ് സമാപിച്ചത്. ഇടത് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് വിധി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും വിവാദങ്ങളും ജനങ്ങൾ ഒരിക്കൽ കൂടി നിരാകരിച്ചു.

പാലക്കാടും മണ്ണാർക്കാടും മാത്രമാണ് യു.ഡി.എഫ് വിജയച്ചതെങ്കിലും ഭൂരിപക്ഷം ഏറെ കുറഞ്ഞു. ഷൊർണൂരാണ് ഏറ്റവും വലിയ ഭൂരിപക്ഷം. സി.പി.എമ്മിലെ പി.മമ്മിക്കുട്ടി 36674 വോട്ടിന് ജയിച്ചു കസറി. ആലത്തൂരിൽ സി.പി.എമ്മിന്റെ കെ.ഡി.പ്രസേനൻ 34118 വോട്ടിനും ചിറ്റൂരിൽ ജനതാദൾ എസിലെ കെ.കൃഷ്ണൻകുട്ടി 33878 വോട്ടിനും ജയിച്ചതും ആവേശം ഇരട്ടിപ്പിക്കുന്നു.

ജില്ലയിലെ ഏറ്റവും ചെറിയ ഭൂരിപക്ഷം ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന തൃത്താലയിലും പാലക്കാട്ടുമാണ്. അവസാന ലാപ്പ് വരെ നീണ്ട മത്സരത്തിൽ തൃത്താലയിൽ ഇടത് സ്ഥാനാർത്ഥി എം.ബി.രാജേഷ് 3016ഉം പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ 3859 വോട്ടിനുമാണ് ജയിച്ചത്.

തുടക്കം മുതൽ എൽ.ഡി.എഫ്

ഫലം ആദ്യ മണിക്കൂർ പിന്നിടുമ്പോൾ തന്നെ ഇടത് ട്രെൻഡ് പ്രകടമായിരുന്നു. പാലക്കാടും തൃത്താലയിലും മാത്രമാണ് ലീഡ് നില മാറിമറിഞ്ഞത്. ആദ്യഘട്ടത്തിൽ പട്ടാമ്പിയിൽ യു.ഡി.എഫ് മുന്നിട്ടുനിന്നെങ്കിലും വോട്ടെണ്ണൽ രണ്ടും മൂന്നും റൗണ്ടിലേക്ക് കടന്നപ്പോൾ സി.പി.ഐ.യുടെ മുഹമ്മദ് മുഹ്സിൻ ലീഡെടുത്തു. പട്ടാമ്പിയിൽ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലധികമാണ് മുഹ്സിന്റെ ഭൂരിപക്ഷം. ഇടതുപക്ഷം വിജയിച്ച മറ്റിടങ്ങളിൽ ഒരു ഘട്ടത്തിലും എൽ.ഡി.എഫ് പിന്നോട്ടുപോയിട്ടില്ല.

കോങ്ങാട് സി.പി.എമ്മിലെ കെ.ശാന്തകുമാരി 27219 വോട്ടിന് ജയിച്ച് സി.പി.എം ആധിപത്യം നിലനിറുത്തി. ജില്ലയിൽ നിന്ന് വിജയിച്ച എക വനിതയാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ശാന്തകുമാരി. നെന്മാറയിൽ കെ.ബാബു 28704ഉം തരൂരിൽ പി.പി.സുമോദ് 24531ഉം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച് സി.പി.എമ്മിന്റെ കിരീട നേട്ടത്തിൽ പൊൻതൂവലുകളായി. ഒറ്റപ്പാലത്ത് വീറുറ്റ പോരാട്ടം നടന്നെങ്കിലും സി.പി.എമ്മിലെ കെ.പ്രേംകുമാർ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിനൊപ്പമെത്തി സി.പി.എം കോട്ട കാത്തു.

ശീലം മാറാതെ മലമ്പുഴ

വി.എസ്.അച്യുതാനന്ദന്റെ അഭാവം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് മലമ്പുഴ. സീറ്റ് നിലനിറുത്താൻ സി.പി.എമ്മിലെ ട്രേഡ് യൂണിയൻ നേതാവ് എ.പ്രഭാകരനെ പാർട്ടി നിയോഗിച്ചപ്പോൾ പല ഭാഗത്ത് നിന്നും എതിർപ്പുണ്ടായിരുന്നു. ഇത് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായെങ്കിലും ഫലം വന്നപ്പോൾ മലമ്പുഴ ചുവന്നു തന്നെ നിന്നു. എ പ്ലസ് മണ്ഡലമായി കണ്ട ഇവിടെ ബി.ജെ.പി ഇത്തവണയും രണ്ടാമതെത്തി. യു.ഡി.എഫ് മൂന്നാം സ്ഥാനത്തൊതുങ്ങി.

25676 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ എ.പ്രഭാകരൻ,​ ബി.ജെ.പി.യുടെ സി.കൃഷ്ണകുമാറിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 27000ലധികം വോട്ടിനാണ് വി.എസ് ജയിച്ചത്.

മണ്ഡലം, വിജയി, ഭൂരിപക്ഷം എന്നീ ക്രമത്തിൽ

 തൃത്താല- എം.ബി.രാജേഷ് (എൽ.ഡി.എഫ്)- 3016

 പട്ടാമ്പി- മുഹമ്മദ് മുഹ്സിൻ (എൽ.ഡി.എഫ്)- 17974

 ഷൊർണൂർ- പി.മമ്മികുട്ടി (എൽ.ഡി.എഫ്)- 36674

 ഒറ്റപ്പാലം- കെ.പ്രേംകുമാർ (എൽ.ഡി.എഫ്)- 15152

 കോങ്ങാട്- കെ.ശാന്തകുമാരി (എൽ.ഡി.എഫ്)- 27219

 മണ്ണാർക്കാട്- എൻ.ഷംസുദ്ദീൻ (യു.ഡി.എഫ്)- 5870

 മലമ്പുഴ- എ.പ്രഭാകരൻ (എൽ.ഡി.എഫ്)- 25676

 പാലക്കാട്- ഷാഫി പറമ്പിൽ (യു.ഡി.എഫ്)- 3859

 ചിറ്റൂർ- കെ.കൃഷ്ണൻകുട്ടി (എൽ.ഡി.എഫ്)- 33878

 തരൂർ- പി.പി.സുമോദ് (എൽ.ഡി.എഫ്)- 24531

 ആലത്തൂർ- കെ.ഡി.പ്രസേനൻ (എൽ.ഡി.എഫ്)- 34118

 നെന്മാറ- കെ.ബാബു (എൽ.ഡി.എഫ്)- 28704

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.