തിരുവനന്തപുരം: വീശിയടിച്ച ഇടത് തരംഗത്തിൽ ഇടതുമുന്നണിയുടെ പത്ത് വനിതകളും ജയിച്ചു. യു.ഡി.എഫിന്റെ വനിതകളിൽ ജയിച്ചത് വടകരയിൽ ആർ.എം.പിയുടെ കെ.കെ.രമ മാത്രം. മൂന്ന് മുന്നണികളിലുമായി മൊത്തം 48 വനിതകളാണ് മത്സരിച്ചത്.
കഴിഞ്ഞ നിയമസഭയിൽ ആദ്യം യു.ഡി.എഫിന് വനിതകളില്ലായിരുന്നു. മത്സരിച്ചവരെല്ലാം തോറ്റിരുന്നു. വനിതാ ശബ്ദം സഭയിൽ കേട്ടത് ഇടത് പക്ഷത്ത് നിന്നായിരുന്നു. അരൂർ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ ജയിച്ചതോടെയാണ് പ്രതിപക്ഷത്തും സ്ത്രീ ശബ്ദമുണ്ടായത്. എട്ട് വനിതകളായിരുന്നു കഴിഞ്ഞ സഭയിൽ. ഇപ്പോൾ 11 ആയി. ജയിച്ച പത്ത് വനിതകൾ ഭരണപക്ഷത്തിരിക്കുമ്പോൾ കഴിഞ്ഞ സഭയിലേതുപോലെ പ്രതിപക്ഷത്ത് ഒരു വനിത മാത്രം.
15 വനിതകളെയാണ് എൽ.ഡി.എഫ് മത്സരത്തിനിറക്കിയത്. യു.ഡി.എഫ് പതിനൊന്നും എൻ.ഡി.എ 22 പേരെയും.
മന്ത്രി കെ.കെ.ശൈലജ, വീണാ ജോർജ്, യു.പ്രതിഭ, കാനത്തിൽ ജമീല, ശാന്തകുമാരി, പ്രൊഫ.ബിന്ദു, സി.കെ.ആശ, ചിഞ്ചുറാണി, ഒ.എസ്. അംബിക, ദലീമ എന്നിവരാണ് ജയിച്ച എൽ.ഡി.എഫ് വനിതകൾ.
പത്മജ വേണുഗോപാൽ, ഷാനിമോൾ ഉസ്‌മാൻ, ബിന്ദു കൃഷ്ണ, അൻസജിത റസൽ, അരിത ബാബു, പി.ആർ. സോന, വീണ എസ്.നായർ,കെ.എ. ഷീബ, നൂർബീന റഷീദ്, ആർ. രശ്മി തുടങ്ങിയവർ യു.ഡി.എഫിലെ തോറ്റവരിൽ പെടുമ്പോൾ എൽ.ഡി.എഫിൻെറ വനിതകളിൽ തോറ്റത് മന്ത്രി മേഴ്സിക്കുട്ടി അമ്മ, മിഥുന, ജിജി, സിന്ധുമോൾ ജേക്കബ് തുടങ്ങിയവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |