നന്നായി ഓടാനറിയുന്നവർ മാത്രമേ ഓട്ടമത്സരത്തിൽ പ്രഥമ സ്ഥാനത്തെത്താറുള്ളൂ. തിരഞ്ഞെടുപ്പും അതുപോലെ തന്നെയാണ്. ഏറ്റവും നന്നായി ഭരണം കൊണ്ടുപോകാൻ കഴിവുള്ളവരെന്ന് ജനങ്ങൾ കരുതുന്ന മുന്നണിക്കായിരിക്കും എപ്പോഴും വിജയം. പതിനഞ്ചാം കേരള നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അത്യുജ്ജ്വല വിജയത്തിൽ അദ്ഭുതമൊന്നുമില്ല. ഏവരും പ്രതീക്ഷിച്ചതു തന്നെയാണത്. തിരഞ്ഞെടുപ്പ് ഫലപ്രവചനക്കാരിൽ ഒരുകൂട്ടരൊഴികെ മറ്റെല്ലാവരും ഏകകണ്ഠമായി അത് നേരത്തേ പ്രവചിച്ചതുമാണ്.
തിളക്കമേറിയ ഈ വിജയം പലതുകൊണ്ടും സംസ്ഥാനത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് ചരിത്രത്തിൽ ഒരു നാഴികക്കല്ല് തന്നെയാണ്. ഇടതു-വലതു മുന്നണികൾ അയ്യഞ്ചുകൊല്ലം കൂടുമ്പോൾ മാറിമാറി അധികാരത്തിൽ വരുന്നതായിരുന്നല്ലോ പതിവ്. ഇക്കുറി ആ പതിവു തെറ്റിച്ച് എൽ.ഡി.എഫ് തുടർഭരണം ഉറപ്പാക്കിയെന്നു മാത്രമല്ല, കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റ് നേടുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറ്റവും തിളക്കമാർന്ന വിജയം തന്നെയാണിത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫും ബി.ജെ.പി ഉൾപ്പെട്ട എൻ.ഡി.എ സഖ്യവും ഉയർത്തിയ വെല്ലുവിളികൾ ജനങ്ങൾക്കിടയിൽ ചെറിയ അലകൾപോലും സൃഷ്ടിച്ചിട്ടില്ലെന്നു വേണം കരുതാൻ. അനിഷേദ്ധ്യമായ ഈ വിജയത്തിലൂടെ എൽ.ഡി.എഫ് തങ്ങളുടെ സാന്നിദ്ധ്യവും കരുത്തും കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. അടുത്ത അഞ്ചു വർഷം കൂടി എൽ.ഡി.എഫ് സർക്കാർ തുടരട്ടെ എന്ന് അസന്ദിഗ്ദ്ധമായി ജനങ്ങൾ വിധിയെഴുതിയിരിക്കുന്നു. നേരിയൊരു മുന്നേറ്റമുണ്ടാക്കാൻ പോലും യു.ഡി.എഫിനു കഴിഞ്ഞില്ലെന്നത് മുന്നണി നേതൃത്വത്തിന്റെ വലിയ രാഷ്ട്രീയ പരാജയമായി ജനങ്ങൾ വിലയിരുത്തും.
2016ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 93 സീറ്റാണുണ്ടായിരുന്നതെങ്കിൽ ഇത്തവണ 99 ആയി ഉയർത്താൻ അവർക്കു സാധിച്ചു. മറുഭാഗത്ത് 47ൽ നിന്ന് 41 സീറ്റിലേക്ക് യു.ഡി.എഫ് താഴെപ്പോവുകയും ചെയ്തു. മലപ്പുറവും ഒരളവോളം കോട്ടയം, വയനാട് ജില്ലകളും മാത്രമാണ് യു.ഡി.എഫിന് കുറച്ചെങ്കിലും ആശ്വാസം നൽകിയത്. പത്തു ജില്ലകൾ ഏതാണ്ട് പൂർണമായും എൽ.ഡി.എഫ് ആധിപത്യത്തിലായി. ഏറ്റവും വലിയ നഷ്ടവും നാണക്കേടും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത് ബി.ജെ.പിക്കാണ്. നിയമസഭയിൽ ഉണ്ടായിരുന്ന ഏകാംഗ പ്രാതിനിദ്ധ്യവും ഇടതു മുന്നേറ്റത്തിൽ ഇക്കുറി അവർക്ക് കൈവിടേണ്ടിവന്നു. നേമം, പാലക്കാട്, തൃശൂർ മണ്ഡലങ്ങളിൽ ഒരുഘട്ടംവരെ മുന്നേറ്റം നിലനിറുത്താൻ കഴിഞ്ഞെങ്കിലും അവസാനമായപ്പോഴേക്കും എതിരാളികൾക്ക് വിട്ടുകൊടുക്കേണ്ടിവന്നു. ഇനിയുള്ള ദിവസങ്ങളിൽ ഏറെ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവയ്ക്കാവുന്ന വൻ പരാജയങ്ങളാണിവ.
എല്ലാ തിരഞ്ഞെടുപ്പുകളിലും ഏതെങ്കിലുമൊരു അട്ടിമറി സാധാരണമാണ്. ഇക്കുറിയുമുണ്ട് അത്തരത്തിലുള്ള അട്ടിമറികൾ. ഇതിൽ ഏറെ ശ്രദ്ധേയമായത് പാലായിൽ ജോസ് കെ. മാണിയുടെ വമ്പൻ പരാജയമാണ്. തിരഞ്ഞെടുപ്പിനു മുൻപായി കൂടുതൽ മെച്ചപ്പെട്ട മേച്ചിൽപ്പുറം തേടി ഇടതുമുന്നണിയിലെത്തിയ ജോസ് കെ. മാണിയും അദ്ദേഹത്തിന്റെ പാർട്ടിയും ഇൗ തോൽവി എങ്ങനെ ഉൾക്കൊള്ളുമെന്നു പറയാനാവില്ല. പാലാ സീറ്റിനു വേണ്ടി എന്തും ചെയ്യാൻ ഒരുങ്ങിനിന്ന മാണി സി. കാപ്പനാണ് സ്വന്തം തട്ടകത്തിൽ ജോസിനെ പതിമൂവായിരത്തിൽപ്പരം വോട്ടിന് തോല്പിച്ചത്. പാലാ സീറ്റ് ലഭിക്കാൻ കാപ്പന് എൽ.ഡി.എഫ് ബന്ധംപോലും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പൂഞ്ഞാറിൽ പി.സി. ജോർജ്ജിന്റെ പരാജയമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഒറ്റയാനായി നിന്നാണ് ഇക്കുറിയും അദ്ദേഹം അവിടെ ജനവിധി തേടിയത്. പക്ഷേ, ജനങ്ങൾ അദ്ദേഹത്തെ കൈവിടുകയാണുണ്ടായത്. എം.പി പദവി കൈയിലിരിക്കെത്തന്നെ നേമത്ത് മത്സരത്തിനിറങ്ങിയ കെ. മുരളീധരന്റെയും തൃശൂരിൽ അദ്ദേഹത്തിന്റെ സഹോദരി പത്മജയുടെയും തോൽവി കോൺഗ്രസിനു നേരിട്ട വലിയ പ്രഹരം തന്നെയാണ്. അതുപോലെ ജയം ഉറപ്പെന്നു കരുതിയ ശിവകുമാറിന്റെ തിരുവനന്തപുരത്തെ പരാജയവും പാർട്ടിക്ക് വലിയ ക്ഷീണമാണ്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി വിജയം ആവർത്തിച്ചെങ്കിലും ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവും പാർട്ടിയെ ഞെട്ടിക്കുകതന്നെ ചെയ്യും.
യുവ നിരകൾക്ക് മുൻതൂക്കം നൽകി എൽ.ഡി.എഫ് അണിനിരത്തിയ സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും മിന്നുന്ന വിജയം തന്നെയാണ് കാഴ്ചവച്ചത്. മന്ത്രിമാരിൽ ടി.പി. രാമകൃഷ്ണനും എം.എം. മണിയും നല്ല ഭൂരിപക്ഷത്തോടെയാണ് വിജയം ആവർത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണിയുടെ ഭൂരിപക്ഷം ആയിരത്തോടടുത്തായിരുന്നെങ്കിൽ ഇത്തവണ 23,000-ൽപ്പരമായി ഉയർത്താൻ കഴിഞ്ഞു. സി.പി.എം യുവ നേതാക്കളിൽ പലരും അഭിമാനാർഹമായ വിജയമാണ് നേടിയത്.
പ്രതിപക്ഷം എൽ.ഡി.എഫ് സർക്കാരിനെതിരെ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളും വിവാദങ്ങളും ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് ചലനമൊന്നുമുണ്ടാക്കിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം ബോദ്ധ്യപ്പെടുത്തുന്നത്. ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങൾ പൂർണമായും നിറവേറ്റാൻ ഒരു സർക്കാരിനും സാദ്ധ്യമായെന്നു വരില്ല. എന്നാൽ, തങ്ങൾക്കൊപ്പം നിൽക്കുന്നതാണ് സർക്കാർ എന്നു വന്നാൽ അകമഴിഞ്ഞ് പിന്തുണ നൽകാൻ മടിക്കില്ല. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കാൻ നല്ല തോതിൽ സഹായകമായിട്ടുണ്ട്. സാധാരണക്കാരാകും എപ്പോഴും തിരഞ്ഞെടുപ്പ് ജയാപജയങ്ങൾ നിർണയിക്കുക. സർക്കാരിന്റെ ഏത് ക്ഷേമ പദ്ധതികളുടെയും മുഖ്യ ഗുണഭോക്താക്കൾ അവരാണല്ലോ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടപ്പാക്കിയ പുതുമയാർന്ന ക്ഷേമപരിപാടികൾ ഉദ്ദേശിച്ച ഫലം ചെയ്തുവെന്ന് തെളിയിക്കുന്നതാണ് ഈ വിജയം.
സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം തുടർഭരണത്തിന് ഒരു മുന്നണിക്ക് അവസരം ലഭിക്കുകയെന്നത് അപൂർവ നേട്ടം തന്നെയാണ്. ഈ അസുലഭാവസരം സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനും ഉത്കർഷത്തിനും പ്രയോജനപ്പെടുത്താൻ കഴിയണം. തുടങ്ങിവച്ച നിരവധി വമ്പൻ പദ്ധതികളുണ്ട്. ജനങ്ങളെ ഇപ്പോഴും സംഭ്രാന്തിയിലാക്കുന്ന മഹാമാരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. സർക്കാർ സേവനങ്ങൾ എത്രയും വേഗം ജനങ്ങളിലെത്തിക്കാനുള്ള നടപടി ആവശ്യമാണ്. പാവപ്പെട്ടവരുടെയും ദുർബല വിഭാഗങ്ങളുടെയും അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനുള്ള ഒട്ടേറെ പദ്ധതികളുടെ പൂർത്തീകരണം പുതിയ സർക്കാരിനു മുന്നിലുണ്ട്. ജനങ്ങൾ അകമഴിഞ്ഞു സമ്മാനിച്ച ഈ വിജയം, കൂടുതൽ ലക്ഷ്യബോധത്തോടും നിശ്ചയദാർഢ്യത്തോടും കൂടി മുന്നോട്ടു പോകാൻ പുതിയ സർക്കാരിന് പ്രചോദനമാകേണ്ടതാണ്. മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്ക്കുന്ന പിണറായി വിജയന് അത് അനായാസം കഴിയുമെന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. ഇടതുമുന്നണിക്ക് ഈ ചരിത്രവിജയം സമ്മാനിച്ചതിന്റെ പൂർണ ക്രെഡിറ്റ് അദ്ദേഹത്തിനു തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |