കോട്ടയം:പാലായിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി തോറ്റെങ്കിലും പാർട്ടിയുടെ അഞ്ചു സ്ഥാനാർത്ഥികളെ വിജയിപ്പിച്ചതും മദ്ധ്യ കേരളത്തിൽ ഇടതു മുന്നണിക്ക് വൻ ജയം നേടിക്കൊടുത്തതും നേട്ടമായി .
കെ.എം.മാണി അരനൂറ്റാണ്ട് കൈവെള്ളയിൽ വച്ച പാലായിൽ പിൻഗാമിയാകാനുള്ള ജോസിന്റെ മോഹം പൂവണിഞ്ഞില്ല . പതിനയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാണി സി. കാപ്പൻ തോൽപ്പിച്ചത്. എങ്കിലും അഞ്ച് സീറ്റിലെ ജയവും കോട്ടയത്ത് രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന എൽ.ഡി.എഫ് ഒമ്പതിൽ അഞ്ചു സീറ്റ് നേടിയതും ജോസിന്റെ ശക്തി തെളിയിച്ചു.
പന്ത്രണ്ട് സീറ്റിലാണ് ജോസ് വിഭാഗം മത്സരിച്ചത്. കോട്ടയത്തെ അഞ്ചിൽ മൂന്നും ജയിച്ചു. കൂടാതെ റാന്നിയിൽ പ്രമോദ് നാരായണനും ഇടുക്കിയിൽ ഫ്രാൻസിസ് ജോർജിനെതിരെ റോഷി അഗസ്റ്റിനും ജയിച്ചത്.
പ്രാദേശിക എതിർപ്പിനെ തുടർന്ന് ജോസ് വിഭാഗം തിരികെകൊടുത്ത കുറ്റ്യാടിയിൽ സി.പി.എം ജയിച്ചു.
യു.ഡി.എഫ് കക്ഷിയായ ജോസഫ് വിഭാഗം 10 സീറ്റിൽ മത്സരിച്ചെങ്കിലും ചെയർമാൻ പി.ജെ.ജോസഫും എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫും മാത്രമാണ് ജയിച്ചത്. നാല് അംഗങ്ങൾ ഇല്ലാത്തതിനാൽ സംസ്ഥാന പാർട്ടി പദവിയും നഷ്ടമായി.
യു.ഡി.എഫ് നൽകിയ രാജ്യസഭാ സ്ഥാനം രാജിവച്ച് ഇടതു മുന്നണിയിലെത്തിയ ജോസ് ഇനി ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ചോദിച്ചു വാങ്ങുമോ അതോ കേരളരാഷ്ടീയത്തിൽ ഉറച്ചു നിൽക്കുമോ എന്നാണറിയേണ്ടത്. ജയിച്ചിരുന്നെങ്കിൽ മന്ത്രി സ്ഥാനങ്ങളിലൊന്ന് ജോസിന് ലഭിച്ചേനേ. ഏതെങ്കിലും എം.എൽ.എ യെ രാജിവയ്‌പ്പിച്ച് ജോസ് നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാദ്ധ്യതും തള്ളാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |