കൊച്ചി: കാൽ നൂറ്റാണ്ടിന് ശേഷം പാർട്ടിയിൽ പോരടിച്ച് പിടിച്ചെടുത്ത കോഴിക്കോട് സൗത്ത് സീറ്റിൽ വനിതാലീഗ് പരാജയ ചരിത്രം ആവർത്തിച്ചു. വനിതയെ മത്സരിപ്പിച്ചാൽ കാത്തിരുന്ന് കാണാമെന്ന് മുസ്ലിം ലീഗ് അനുകൂല സുന്നി സംഘടനയായ സമസ്തയുടെ നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവയ്‌ക്കാതെയാണ് വനിതാ നേതാവ് അഡ്വ. നൂർബീന റഷീദ് മത്സരത്തിനിറങ്ങിയത്.
എം.കെ. മുനീർ തുടർച്ചയായി രണ്ട് തവണ വിജയിച്ച സിറ്റിംഗ് സീറ്റാണ് അഡ്വ. നൂർബീന റഷീദിലൂടെ നഷ്ടമായത്. 1996ൽ ആദ്യമായി മത്സരിച്ച വനിതാ ലീഗ് സ്ഥാനാർത്ഥി ഖമറുന്നീസ അൻവറും പരാജയപ്പെട്ടിരുന്നു.
'ലീഗിന്റെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തി. പുരുഷൻ മത്സരിച്ചെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. ലീഗിന് വോട്ട് ചെയ്യുന്ന സ്ത്രീകളുടെ നിലപാട് വേറെയാണ്. പുരുഷന്മാർ നയിക്കട്ടെ എന്നാണ് സമുദായത്തിന്റെ നിലപാട്'.
- അബ്ദുസമദ് പൂക്കോട്ടൂർ, സെക്രട്ടറി എസ്.വൈ.എസ്
'നമ്മുടെ സ്ത്രീകളെ നാം തന്നെ പിന്നോട്ട് കൊണ്ടു പോകണമോ? മുസ്ലിം സ്ത്രീകൾ ത്സരിച്ച് വിജയിച്ചിട്ടുണ്ടല്ലോ? ഇബ്രാഹിം കുഞ്ഞിന്റെ മണ്ഡലത്തിൽ തോറ്റത് വനിതയായത് കൊണ്ടാണോ? താനൂരിലും ഗുരുവായൂരിലും പുനലൂരിലും തിരുവമ്പാടിയിലുമൊക്കെ തോറ്റത് എങ്ങനെയാണ്. ഇങ്ങനെ ഒരു ചിന്താഗതി സമുദായത്തിലുണ്ടാകാൻ പാടില്ല'.
- അഡ്വ. നൂർബീന റഷീദ്, കോഴിക്കോട് സൗത്ത് മുസ്ലിം ലീഗ് സ്ഥാനാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |