അരീക്കോട് : മുസ്ലിം ലീഗിലെ പി.കെ. ബഷീറിന് ഏറനാട്ടിൽ 22,546 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിളങ്ങുന്ന ജയം. 78076 വോട്ടുകളാണ് പി. കെ ബഷീറിന് ആകെ ലഭിച്ചത്. വോട്ടിംഗിന്റെ പിറ്റേന്ന് 20000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷ ബഷീർ കേരളകൗമുദിയോട് പങ്കുവച്ചിരുന്നു. അതുക്കും മേലെയെത്തി പികെ. ബഷീറിന്റെ വിജയം. 2016ൽ 12,893 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇദ്ദേഹം വിജയിച്ചിരുന്നത്. 2016 ലേക്കാളും 9653 വോട്ടിന്റെ വർദ്ധനവ് ഭൂരിപക്ഷത്തിലുണ്ടായി. ലീഗിന് ആധിപത്യമുള്ള മണ്ഡലത്തിൽ ചെറിയ രീതിയിലുള്ള ചലനം പോലും ഇപ്രാവശ്യം ഇടതുപക്ഷത്തിന് ഉണ്ടാക്കാനായില്ല.
56,155 വോട്ടുകളാണ് എൽ. ഡി. എഫ് 2016ൽ മണ്ഡലത്തിൽ നേടിയിരുന്നത്. ഇത്തവണ 55530 വോട്ടാണ് കെ. ടി. അബ്ദുറഹ്മാന് മണ്ഡലത്തിൽ ലഭിച്ചത്. 2016ൽ നിന്നും 625 വോട്ടിന്റെ കുറവുണ്ടായി.
ഏറനാട്ടിൽ ഇടതുപക്ഷം യു. ഷറഫലിയെ രംഗത്തിറക്കുമെന്ന സൂചനകളാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ തലേ ദിവസം വരെ ഉണ്ടായിരുന്നത്. എന്നാൽ എൽ. ഡി. എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി ഊഴം കെ. ടി. അബ്ദുറഹ്മാനിലേക്കെത്തിയത് ശക്തമായ മത്സരത്തിന്റെ സാഹചര്യമൊഴിവാക്കി. പികെ. ബഷീർ ഏറനാട്ടിൽ നിന്നും മാറുമെന്ന് പ്രചരിച്ചിരുന്നെങ്കിലും ഒടുവിൽ ഏറനാട്ടിൽ തന്നെ ഉറപ്പിക്കുകയായിരുന്നു. ഇടതുപക്ഷത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനടക്കം ഏറനാട്ടിൽ പ്രചരണത്തിനെത്തി. പക്ഷേ, ഫലമുണ്ടായില്ല.
എൻ. ഡി. എ. സ്ഥാനാർത്ഥി അഡ്വ.. ദിനേശിന് 6683 വോട്ട് കിട്ടി. കഴിഞ്ഞ പ്രാവശ്യം 6055 വോട്ടുകളുണ്ടായിരുന്നു. 672 നോട്ട വോട്ടുകൾ രേഖപ്പെടുത്തി. 1,43,272 വോട്ടുകളാണ് മണ്ഡലത്തിൽ ആകെ വോട്ടുകളുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |