തകർന്നടിഞ്ഞ് യു.ഡി.എഫ് ബി.ജെ.പി അക്കൗണ്ട് പൂട്ടി
നേമത്ത് കുമ്മനത്തിന് തോൽവി, വി. ശിവൻകുട്ടിക്ക് ജയം.
കെ. മുരളീധരനും പത്മജയ്‌ക്കും പരാജയം. നേമത്ത് മുരളിക്ക് മൂന്നാം സ്ഥാനം
യു.ഡി.എഫിന് ആശ്വാസമായത് മലപ്പുറം, എറണാകുളം, വയനാട് ജില്ലകൾ
ജോസ് കെ.മാണിയുടെ സ്വാധീനം കോട്ടയത്ത് ഇടതിനെ തുണച്ചു
യു.ഡി.എഫിൽ ജോസഫ് പക്ഷത്തിന് തിരിച്ചടി. രണ്ടിടത്ത് മാത്രം വിജയം
27 സീറ്റിൽ മത്സരിച്ച ലീഗിന് കഴിഞ്ഞ തവണത്തേക്കാൾ രണ്ടു സീറ്റ് കുറഞ്ഞു
കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച കെ. സുരേന്ദ്രന് തോൽവി
കല്പറ്റയിൽ എൽ.ജെ.ഡി അദ്ധ്യക്ഷൻ ശ്രേയാംസ് കുമാറിന് തോൽവി
തലസ്ഥാന ജില്ലയിൽ യു.ഡി.എഫ് ഒരു സീറ്റിലൊതുങ്ങി. കൊല്ലത്ത് രണ്ടു സീറ്റ്
ആലപ്പുഴയിൽ യു.ഡി.എഫിന്റെ അട്ടിമറിപ്രതീക്ഷ പാഴായി. ജയം ഹരിപ്പാട്ട് മാത്രം
ട്വന്റി-ട്വന്റിക്ക് ഒന്നും ചെയ്യാനായില്ല
ലൈഫ് മിഷൻ ആരോപണമുയർത്തിയ അനിൽ അക്കരെയ്ക്ക് വടക്കാഞ്ചേരിയിൽ പരാജയം
അഴീക്കോട്ട് കെ.എം. ഷാജി തോറ്റു
തിരുവനന്തപുരം: പിണറായി വിജയൻ എന്ന വലിയ അമരക്കാരന്റെ കരുത്തിൽ ഇടതു മുന്നണി മഹാവിജയത്തിലേക്ക് തുഴഞ്ഞു കയറിയപ്പോൾ പിറന്നത്, കേരളത്തിന്റെ മുന്നണി രാഷ്ട്രീയ ചരിത്രത്തിൽ തുടർഭരണമെന്ന പുതിയ അദ്ധ്യായം. 2016 ൽ 91സീറ്റുമായി അധികാരത്തിലെത്തിയ എൽ.ഡി.എഫ്, ഇക്കുറി അതിനും മീതെ കുറിച്ചത് 99 സീറ്റുകളുടെ സുവർണാധിപത്യം!
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 47 സീറ്റുകളിലേക്കെങ്കിലും എത്താനാകാതെ യു.ഡി.എഫ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയപ്പോൾ, ആഞ്ഞുവീശിയ ഇടതു കൊടുങ്കാറ്റിൽ നേമത്തെ ഏക അക്കൗണ്ടു പോലും സൂക്ഷിക്കാൻ ബി.ജെ.പിക്കായില്ല. അവസാന റൗണ്ട് വരെ തൃശൂരിലും പാലക്കാട്ടും പ്രതീക്ഷ പുലർത്തിയ ബി.ജെ.പിക്ക് ഒടുവിൽ അതും കൈവിടേണ്ടിവന്നു.
പരമ്പരാഗത സീറ്റുകൾക്കപ്പുറം യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലേക്കു പോലും കടന്നുകയറിയുള്ള ആധികാരിക വിജയമാണ് ഇടതുമുന്നണി സ്വന്തമാക്കിയത്. 'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന മുദ്രാവാക്യത്തെ അന്വർത്ഥമാക്കുന്ന മഹാജയം. ദുരന്തകാലങ്ങളിൽ താങ്ങായി നിന്ന രക്ഷകപരിവേഷം പിണറായി വിജയനു ചാർത്തിക്കൊടുത്ത പ്രതിച്ഛായയുടെ പ്രതിഫലനം വോട്ടായി മാറുകയായിരുന്നു. 2014ൽ യു.ഡി.എഫിലേക്കു ചേക്കേറിയ ആർ.എസ്.പി രണ്ടാമതും വട്ടപ്പൂജ്യമായപ്പോൾ, യു.ഡി.എഫ് വിട്ട് ഇടതിലേക്കു തിരിച്ചെത്തിയ എൽ.ജെ.ഡി പൂജ്യത്തിൽ നിന്ന് ഒന്നിലേക്കു കയറി.
എൽ.ഡി.എഫ്- 99
സി.പി.എം- 68, സി.പി.ഐ- 17, കേരള കോൺഗ്രസ്-എം - 5, ജനതാദൾ-എസ് - 2, എൻ.സി.പി - 2, എൽ.ജെ.ഡി- 1, ഐ.എൻ.എൽ- 1, കോൺഗ്രസ്-എസ് - 1, കേരള കോൺഗ്രസ്- ബി - 1, ആർ.എസ്.പി-ലെനിനിസ്റ്റ്- 1
യു.ഡി.എഫ്- 41
കോൺഗ്രസ്- 22, മുസ്ലിംലീഗ്- 15, കേരള കോൺഗ്രസ്- 2, എൻ.സി.കെ- 1, കേരള കോൺഗ്രസ്(ജേക്കബ്)- 1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |