കോഴിക്കോട്: കൊവിഡ് പ്രതിസന്ധി മറന്ന് ജനാധിപത്യത്തിന്റെ ഉത്സവം കൂടിയ മലയാളി ഇന്നലെ ചുവപ്പിലേക്ക് കണ്ണ് തുറന്നെങ്കിലും ആഘോഷങ്ങൾ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുക്കി. ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളിൽ പതിനൊന്നും എൽ.ഡി.എഫ് പിടിച്ചടക്കിയെങ്കിലും കോഴിക്കോട്ടെ വീഥികളൊന്നും ചുവന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായതിനാൽ നഗരം നിശബ്ദവും ശാന്തവുമായിരുന്നു. ഓൺലെെനിൽ സ്റ്റാറ്റസുകൾ പങ്കുവെച്ചും പോസ്റ്റുകളിട്ടും ഫോൺ വിളിച്ചും പ്രവർത്തകർ സന്തോഷം കൈമാറി. വോട്ടെണ്ണൽ തുടങ്ങിയതു മുതൽ മിക്ക വീടുകളിലും ഉത്സവ പ്രതീതിയായിരുന്നു. ടെലിവിഷൻ ചാനലുകളിൽ മിന്നിമറയുന്ന ലീഡ് നില കണ്ട് വലിയ ആർപ്പു വിളിയാണ് ഉയർന്നത്. വിജയം ആഘോഷിക്കാൻ നേരത്തെ വാങ്ങി വെച്ചിരുന്ന പടക്കങ്ങളും വീടുകളിൽ പൊട്ടിച്ച് ആഹ്ലാദം പങ്കിട്ടു. കൊടി വീശലും ലഡു വിതരണവുമെല്ലാം വീട്ടുമതിൽ വിട്ട് പുറത്തുപോയില്ല.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉളളതിനാൽ നാടെങ്ങും പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. ആഹ്ലാദ പ്രകടനങ്ങൾ, കൂടിച്ചേരലുകൾ, ബൈക്ക് റാലി, പടക്കം പൊട്ടിക്കൽ എന്നിവയ്ക്കെല്ലാം വിലക്കുളളതിനാൽ മണ്ഡലങ്ങളിലെ പ്രധാന ടൗണുകളിൽ ഹർത്താൽ പ്രതീതിയായിരുന്നു. രാവിലെ നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങൾ പോലും നിയന്ത്രണം കടുപ്പിച്ചതോടെ ഓട്ടം നിറുത്തി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പൊലീസ് പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തു. അവശ്യ സർവീസിൽ ഉൾപ്പെട്ട ജീവനക്കാരുടെ തിരിച്ചറിയിൽ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. മെഡിക്കൽ സ്റ്റോറുകൾ, നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ സാധരണപോലെ പ്രവർത്തിച്ചു. നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളിലും പൊലീസ് പരിശോധന ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് വെട്ടിക്കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |