കൽപ്പറ്റ: കോൺഗ്രസിന്റെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ മാനം കാത്തത് കൽപ്പറ്റയും സുൽത്താൻ ബത്തേരിയും. ബത്തേരി നിലനിറുത്തിയപ്പോൾ കൽപ്പറ്റ മണ്ഡലം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലേക്ക് എത്തിയപ്പോൾ അദ്ദേഹത്തിനായി മണ്ഡലം ഒഴിഞ്ഞ് കൊടുത്തതായിരുന്നു ടി.സിദ്ദീഖ്. ഈ തിരഞ്ഞെടുപ്പിൽ അതുകൂടി പരിഗണിച്ചാവണം സിദ്ദീഖിന് കൽപ്പറ്റയിൽ നറുക്ക് വീണത്. സിദ്ദീഖിനെ പരാജയപ്പെടുത്താൻ പാളയത്തിൽ തന്നെ പട വേണ്ടുവോളമുണ്ടായിരുന്നു. അതിനിടയ്ക്ക് മുൻനിര നേതാക്കൾ പലരും കൂടൊഴിഞ്ഞ് ഇടതുമുന്നണിയിലുമെത്തി. എല്ലാ പ്രതികൂല ഘടകങ്ങളെയും അതിജീവിക്കുന്നതായി സിദ്ദിഖിന്റെ വിജയം.
മുഖ്യഎതിരാളി സി.പി.എമ്മിലെത്തിയ പഴയ സഹപ്രവർത്തകനായിരുന്നിട്ടും ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണന് ഏറെ വിയർക്കേണ്ടി വന്നില്ല. കഴിഞ്ഞ തവണ 11,198 വോട്ടിന്റെ ഭൂരിപക്ഷമെങ്കിൽ ഇത്തവണ 11822 ലേക്ക് ഉയർത്താൻ കഴിഞ്ഞു അദ്ദേഹത്തിന്.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥൻ കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയത്. പ്രതീക്ഷ അസ്ഥാനത്താക്കാതെ അദ്ദേഹത്തിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമാക്കി. കെ.പി.സി.സി ഉപാദ്ധ്യക്ഷ സ്ഥാനം പോലും വിട്ട് സി.പി.എമ്മിലെത്തിയ കെ.സി.റോസക്കുട്ടിയെ പൊതുയോഗങ്ങളിൽ പങ്കെടുപ്പിച്ചാണ് ഇടതുമുന്നണി പ്രചാരണ തന്ത്രങ്ങൾക്ക് തുടക്കം കുറിച്ചത്. കുടിയേറ്റ കേന്ദ്രങ്ങളിൽ പോലും ചലനം സൃഷ്ടിക്കാൻ പക്ഷേ, ഇൗ തന്ത്രത്തിന് കഴിഞ്ഞില്ലെന്നു മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |