ആലപ്പുഴ: ഇടതുകോട്ടയായിരുന്ന അരൂർ മണ്ഡലം ഉപതിരഞ്ഞെടുപ്പിലൂടെ കൈപ്പിടിയിലാക്കിയ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ പിടിച്ചുകെട്ടി പിന്നണി ഗായികയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ദലീമ ജോജോ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്ത് വീണ്ടും തെളിയിച്ചു.
2019ലെ ഉപതിരഞ്ഞെടുപ്പിലാണ് ഷാനിമോൾ ഉസ്മാൻ അരൂരിൽ അട്ടിമറി വിജയം നേടിയത്. എം.എൽ.എ ആയിരുന്ന എ.എം. ആരിഫ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
സി.പി.എമ്മിലെ മനു സി.പുളിക്കലിനെ 2079 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദലീമയെ കളത്തിലിറക്കിയത്. ജില്ലാപഞ്ചായത്ത് അരൂർ ഡിവിഷനിൽ നിന്ന് തുടർച്ചയായ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട ദലീമ ജോജോയുടെ ജനകീയ ഇടപെടലുകളാണ് വിജയത്തിനാധാരം.
അരൂർ സ്വദേശിയായ ദലീമയെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു. എൽ.ഡി.എഫ് സർക്കാരിനെയാണ് ജനങ്ങൾ പിന്തുണച്ചതെന്ന് ദലീമ പറഞ്ഞു. അരനൂറ്റാണ്ടിനു ശേഷം ജില്ലയിൽ രണ്ട് വനിതകൾ നേർക്കുനേർ പോരാടിയ മണ്ഡലമാണ് അരൂർ.
6802 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദലീമ വിജയിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഡി.ജെ.എസിലെ ടി.അനിയപ്പൻ 2016ൽ 27,753 വോട്ട് നേടിയിരുന്നെങ്കിലും ഇക്കുറി അത് 17215 ആയി. അരൂർ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 11ലും ഇടതിനായിരുന്നു വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |