കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിലെ ട്വന്റി 20യുടെ പരാജയം ആശ്വാസമേകുന്നത് സി.പി.എമ്മിനും കോൺഗ്രസിനും ബി.ജെ.പിക്കും. തങ്ങളുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളിയാകുന്ന അരാഷ്ട്രീയ സംഘടനയെ എങ്ങനെയും തളയ്ക്കാനുള്ള ഭഗീരഥ പ്രയത്നത്തിലായിരുന്നു മുഖ്യധാരാ പാർട്ടികളെല്ലാം. അതിലവർ വിജയിച്ചെങ്കിലും ട്വന്റി 20യുടെ ഡോ.സുജീത്ത് സുരേന്ദ്രന് 42,701 വോട്ടു ലഭിച്ചു. ജില്ലയിലെ ഏറ്റവും സംഘടിതവും സജീവവുമായ പ്രചാരണപ്രവർത്തനങ്ങൾ നടന്ന മണ്ഡലം കൂടിയായിരുന്നു കുന്നത്തുനാട്. എല്ലാ പാർട്ടികളും ശക്തമായി ഇവിടെ താഴെ താഴെ തട്ടിലിറങ്ങി പ്രവർത്തിച്ചു.
കൗണ്ടിംഗിന്റെ ഒരു ഘട്ടത്തിലും കുന്നത്തുനാട്ടിൽ ട്വന്റി 20 മുന്നിലെത്തിയില്ല.
അതേസമയം സിറ്റിംഗ് എം.എൽ.എ വി.പി.സജീന്ദ്രനും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി.ശ്രീനിജിനും ഇഞ്ചോടിഞ്ചായിരുന്നു മത്സരം. ശ്രീനിജിന് 52,351, സജീന്ദ്രന് 49,636 വോട്ടാണ് ലഭിച്ചത്.
ജില്ലയിൽ ട്വന്റി 20 മത്സരിച്ച എട്ട് മണ്ഡലങ്ങളിലും സാന്നിദ്ധ്യമറിയിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ കിഴക്കമ്പലത്തിന് പുറത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സംഘടനയ്ക്ക് ആയിട്ടില്ല.
ട്വന്റി 20 വോട്ടിംഗ് നില
ഡോ. സുജിത്ത് പി. സുരേന്ദ്രൻ (കുന്നത്തുനാട്) 42701
ചിത്ര സുകുമാരൻ (പെരുമ്പാവൂർ) 20536
ഡോ. ജോ ജോസഫ് (കോതമംഗലം) 7978
സി.എൻ. പ്രകാശ് (മൂവാറ്റുപുഴ) 11913
ഡോ. ജോബ് ചക്കാലക്കൽ (വൈപ്പിൻ)16707
ടെറി തോമസ് ഇടത്തൊട്ടി (തൃക്കാക്കര) 13897
പ്രൊഫ. ലെസ്ലി പള്ളത്ത് (എറണാകുളം) 10634
ഷൈനി ആന്റണി (കൊച്ചി) 19676
ട്വന്റി 20യുടെ വളർച്ച
കിറ്റെക്സ് കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി (സി.എസ്.ആർ) 2013ൽ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി20. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിലെ 19 സീറ്റുകളിൽ 17 ഉം പിടിച്ചാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നത്. ഭരണത്തിലെ പ്രൊഫഷണലിസത്തിലൂടെ വിജയം ഉറപ്പാക്കിയ ശേഷം രണ്ടാംഘട്ടത്തിൽ സമീപ പഞ്ചായത്തുകളിലേക്ക് കടന്നു. നിലവിൽ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകൾ ഇവരുടെ നിയന്ത്രണത്തിലാണ്. വെങ്ങോല പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയും, വടവുകോട്, വാഴക്കുളം ബ്ളോക്കിലായി 9 അംഗങ്ങളും, രണ്ട് ജില്ലാ പഞ്ചായത്തംഗങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |