യു.ഡി.എഫിലും എൻ.ഡി.എയിലും വോട്ട് ചോർച്ച
ആലപ്പുഴ : പുന്നപ്ര വയലാർ രക്തസാക്ഷികളുടെ നിണമണിഞ്ഞ് ചുമന്ന ആലപ്പുഴയുടെ മണ്ണിൽ ചെങ്കൊടി വീണ്ടും പാറിപ്പറന്നു. അട്ടിമറി പ്രതീക്ഷിച്ച മണ്ഡലങ്ങളിൽ നിഷ്പ്രഭരായി യു.ഡി.എഫ് പകച്ചുനിന്നു. എൽ.ഡി.എഫ് തേരോട്ടത്തിൽ അവർക്ക് ആശ്വസിക്കാൻ പ്രതിപക്ഷനേതാവിന്റെ ഹരിപ്പാട് മാത്രം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവർത്തനമായി ഇത്തവണത്തെ ഫലവും. എട്ട് മണ്ഡലങ്ങളിൽ എൽ.ഡി.എഫും ഒന്നിൽ യു.ഡി.എഫും. ഉപതിരഞ്ഞെടുപ്പിൽ ചോർന്ന പോയ അരൂരും ഇത്തവണ എൽ.ഡി.എഫ് കോരിയെടുത്തു.
വിജയിച്ചവരിൽ ആരൊക്കെ 'ക്യാപ്ടന്റെ' മന്ത്രിസഭയിൽ എത്തുമെന്നതാണ് ക്ളൈമാക്സ്. മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടതിനാൽ മത്സ്യമേഖലയിൽ നിന്നുള്ള പി.പി.ചിത്തരഞ്ജൻ മന്ത്രിസ്ഥാനത്ത് എത്തിയേക്കുമെന്നാണ് പ്രതീക്ഷ. ചേർത്തലയിൽ നിന്ന് വിജയിച്ച പി.പ്രസാദും മന്ത്രിസഭയിലെത്തുമെന്നാണറിയുന്നത്.
2016 ലെ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് ഒഴികെ എട്ടു മണ്ഡലങ്ങളിലും എൽ.ഡി.എഫിനായിരുന്നു വിജയം. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്‌മാൻ നേരിയ ഭൂരിപക്ഷത്തിൽ അരൂർ മണ്ഡലം പിടിച്ചെടുത്തു. എന്നാൽ ഇടതുമുന്നണി സ്ഥാനാർത്ഥിയും പിന്നണി ഗായികയുമായ ദലീമ ജോജോ മികച്ച ഭൂരിപക്ഷത്തിൽ പാട്ടും പാടി ഇത്തവണ മണ്ഡലം ചുവപ്പു ചേരിയിലാക്കി.
സി.പി.എം മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, സി.പി.ഐയിലെ പി. തിലോത്തമൻ എന്നിവർക്ക് സീറ്റ് ലഭിക്കാതിരുന്നതോടെ ഈ മണ്ഡലങ്ങൾ കൊത്തിയെടുക്കാമെന്ന യു.ഡി.എഫ് സ്വപ്‌നങ്ങളാണ് പാതിവഴിയിൽ വീണുടഞ്ഞത്. ഈ സീറ്റുകളിൽ പഴയ ഭൂരിപക്ഷം നേടാനായില്ലെങ്കിലും ആരും പ്രതീക്ഷിക്കാത്ത വിജയമാണ് എൽ.ഡി.എഫ് നുണഞ്ഞത്. ചേർത്തലയിൽ സ്വന്തം ബൂത്തിൽ പാർട്ടി പിന്നിൽ പോയതിന് തിലോത്തമൻ മറുപടി പറയേണ്ടിവരും. ചതിയുടെ സ്വരം ഫേസ്ബുക്കിലൂടെ ഉയർത്തിയ കായംകുളം സിറ്റിംഗ് എം.എൽ.എ യു.പ്രതിഭയ്‌ക്കും പരാജയപ്പെട്ടില്ലെന്ന് ആശ്വസിക്കാം. ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞുവെന്നത് ചർച്ചയാകും. ഇടുതുമുന്നണി ഉറപ്പെന്ന് കരുതിയ മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ കോട്ടകളിൽ യു.ഡി.എഫിന് ഒരു ചലനവുമുണ്ടാക്കാനായില്ല. ഏറെ പ്രതീക്ഷ ഉയർത്തിയ കുട്ടനാട്, ചേർത്തല, അരൂർ മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ് തരംഗം കാണാമറയത്തായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |