SignIn
Kerala Kaumudi Online
Friday, 19 April 2024 6.06 AM IST

ഏശാതെ പോയ ശബരിമല വികാരം

sabarimala

തിരുവനന്തപുരം: ശബരിമല വികാരം കത്തിച്ച് വിശ്വാസികളുടെ ഹൃദയ പിന്തുണയോടെ വിജയം കൊയ്യാമെന്ന കോൺഗ്രസ്, ബി.ജെ.പി മോഹമാണ് ഇടതു കൊടുങ്കാറ്റിൽ തകർന്നടിഞ്ഞത്.

നേമത്തെ തോൽവിയോടെ ബി.ജെ.പി അക്കൗണ്ട് 'ക്ളോസാ'യി. തൃശ്ശൂരും പാലക്കാട്ടും അക്കൗണ്ട് തുറക്കാനുമായില്ല. വിശ്വാസികളുടെ സംരക്ഷക പരിവേഷം സ്വയമണിഞ്ഞ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാവട്ടെ മത്സരിച്ച രണ്ട് മണ്ഡലത്തിലും തോറ്റു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേദികളിലും ആവർത്തിച്ച് കേട്ടിരുന്നതാണ് ശബരിമല സ്ത്രീപ്രവേശന പ്രശ്നം. പക്ഷേ, രണ്ട് കൂട്ടരോടും ശബരീശൻ ഒരു കാരുണ്യവും കാട്ടിയില്ല.

ഇടക്കാലത്ത് ഒന്നു തണുത്തുപോയ ശബരിമല വിവാദത്തിന് വീണ്ടും ജീവൻ വച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ്. സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരുന്ന പ്രതിപക്ഷവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പ്രധാനായുധമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും എ.കെ. ആന്റണിയും വരെ വിശ്വാസികളുടെ വികാരം വ്രണപ്പെട്ടതായി വിലപിച്ചു.

2019- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പല വിഷയങ്ങളിൽ ഒന്നായിട്ടാണ് ശബരിമലയും അവതരിപ്പിച്ചത്. എന്നാൽ, വിശ്വാസികൾക്കൊപ്പം മുന്നിൽ നിന്ന ശോഭാസുരേന്ദ്രനെ ആറ്റിങ്ങൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയ ബി.ജെ.പി ഇത് പ്രധാന പ്രചാരണായുധമാക്കി. ഒന്നൊഴികെ എല്ലാ സീറ്റും യു.ഡി.എഫ് തൂത്തുവാരിയപ്പോൾ ശബരിമലയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനോടുള്ള ജനങ്ങളുടെ എതിർപ്പായി ആ വിജയത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തി. നിയമസഭാതിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യരാഷ്ട്രീയായുധമാക്കാൻ ബി.ജെ.പിയും യു.ഡി.എഫും ശ്രമിച്ചതും ഇക്കാരണത്താലാണ്. പ്രധാനമന്ത്രി കോന്നിയിൽ പ്രചാരണ യോഗത്തിൽ സംസാരിച്ചു തുടങ്ങിയതു തന്നെ ശരണം വിളിച്ചാണ്.

അതേസമയം, ശബരിമലയിൽ തെറ്രുപറ്റിയെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രന് പാർട്ടിയിൽ നിന്നടക്കം കടുത്ത വിമർശനം കേൾക്കേണ്ടിയും വന്നു. ഏതായാലും ശബരിമല വിഷയം ബി.ജെ.പിയെയും യു.ഡി.എഫിനെയും തെല്ലും തുണച്ചില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. വിശ്വാസികൾ തക്ക ശിക്ഷ നൽകുമെന്നു പറഞ്ഞ് ശോഭാസുരേന്ദ്രൻ പ്രചാരണം നടത്തിയിട്ടും കടകംപള്ളിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിൽ നിന്ന് രണ്ടിരട്ടിയോളം ഉയരുകയാണുണ്ടായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.