മാവേലിക്കര: സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം ആസൂത്രണം ചെയ്ത രണ്ട് പ്രതികൾ പിടിയിൽ. മലപ്പുറം പൊന്നാനി വലിയവളപ്പിൽ രാജേഷ് (42), പാലക്കാട് കാപ്പൂർ മലപ്പുറത്ത് വീട്ടിൽ ഹാരീസ് (28) എന്നിവരാണ് പിടിയിലായത്.
എറണാകുളം, നെടുമ്പാശേരി, ചങ്ങരക്കുളം എന്നിവിടങ്ങളിൽ ആഡംബര ജീവിതം നയിച്ച് ഒഴിവിൽ താമസിച്ചിരുന്ന പ്രതികളെ ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ 13 പേർ പിടിയിലായി. വിദേശത്ത് നിന്നു വൻതോതിൽ സ്വർണക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ. പ്രതികളിൽ നിന്ന് ആറ് കാറുകളും ആയുധങ്ങളും പിടിച്ചെടുത്തു.
സ്വർണക്കടത്ത് സംഘത്തിന് ആയുധങ്ങൾ എത്തിച്ചുകൊടുത്ത സോമേഷ് കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതി മുഹമ്മദ് ഖനിഫ വിദേശത്താണ്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ഊർജിതമാക്കി.
കഴിഞ്ഞ ഫെബ്രുവരി 22 ന് ദുബായിൽ നിന്നെത്തിയ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദുവിനെ (39) ഇരുപതോളം വരുന്ന സംഘം അർദ്ധരാത്രിയിൽ വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോകുകയായിരുന്നു. ക്രൂരമർദ്ദനത്തിനിരയാക്കി വടക്കഞ്ചേരിക്ക് സമീപം ഉപേക്ഷിച്ച് സംഘം കടന്നു. ബിന്ദു ചികിത്സയിലാണ്. ദുബായിൽ നിന്നു നാട്ടിലെത്തിക്കാൻ ഏൽപ്പിച്ച ഒന്നരക്കിലോ സ്വർണം സംഘത്തിന് കൈമാറാത്തതാണ് തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |