SignIn
Kerala Kaumudi Online
Friday, 19 April 2024 5.43 AM IST

താളംതെറ്റി സമ്പദ്‌‌രംഗം; വായ്‌പ വാങ്ങാനാളില്ല

loans

കൊച്ചി: കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ മൂലം സാമ്പത്തിക പ്രവർത്തനങ്ങൾ താളംതെറ്റിയതോടെ ബാങ്ക് വായ്‌പകൾക്കുള്ള ഡിമാൻഡ് കുറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) വ്യക്തികൾക്കും ബിസിനസ് സംരംഭകർക്കുമുള്ള ബാങ്ക് വായ്‌പാ വിതരണ വളർച്ചാനിരക്ക് നാലുവർഷത്തെ താഴ്‌ചയായ 4.9 ശതമാനത്തിലേക്ക് ഇടിഞ്ഞു. 2019-20ൽ വളർച്ച 6.8 ശതമാനമായിരുന്നു. വ്യക്തിഗതം, കാർഷികം, കാർഷികാനുബന്ധ വായ്‌പകളിലെ വായ്‌പകൾക്കാണ് കഴിഞ്ഞവർഷം നേരിയ ആവശ്യകതയെങ്കിലും ദൃശ്യമായത്.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ പിൻബലത്തിൽ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭക (എം.എസ്.എം.ഇ) വായ്‌പകൾ നേരിയ വളർച്ച നേടി. എന്നാൽ, വൻകിട വ്യവസായങ്ങളുടെ വായ്‌പകൾക്ക് ഡിമാൻഡ് ഇടിഞ്ഞു. റിസർവ് ബാങ്ക് പുറത്തുവിട്ട 2021 മാർച്ച് 26 വരെയുള്ള കണക്കുപ്രകാരം ഭക്ഷ്യേതര മേഖലകളിലേക്കുള്ള ആകെ വായ്‌പാമൂല്യം 96.6 ലക്ഷം കോടി രൂപയാണ്. വളർച്ച 4.9 ശതമാനം. 2020 മാർച്ചിൽ ഇത് 92.1 ലക്ഷം കോടി രൂപയായിരുന്നു.

വ്യക്തിഗത വായ്പകൾ കഴിഞ്ഞ സാമ്പത്തിക വർഷം 2.6 ലക്ഷം കോടി രൂപ വർദ്ധിച്ച് 28.1 ലക്ഷം കോടി രൂപയിലെത്തി. 2019-20നേക്കാൾ 10.2 ശതമാനം അധികമാണിത്. മൊത്തം ബാങ്ക് വായ്‌പകളിൽ വ്യക്തിഗത വായ്‌പകളുടെ വിഹിതം മുൻവർഷത്തെ 27.7 ശതമാനത്തിൽ നിന്ന് 29.1 ശതമാനമായി കഴിഞ്ഞവർഷം മെച്ചപ്പെട്ടു. വ്യാവസായിക വായ്‌പകൾ 29.1 ലക്ഷം കോടി രൂപയിൽ നിന്ന് 0.4 ശതമാനം മാത്രം ഉയർന്ന് 29.2 ലക്ഷം കോടി രൂപയിലെത്തി. വ്യാവസായിക വായ്‌പകളുടെ വിഹിതം 31.5 ശതമാനത്തിൽ നിന്ന് 30.2 ശതമാനത്തിലേക്ക് താഴ്‌ന്നു.

സേവന മേഖലയിലേക്കുള്ള വായ്‌പകളുടെ വിഹിതം 28.2 ശതമാനത്തിൽ നിന്ന് 27.2 ശതമാനമായി കുറഞ്ഞു. 25.9 ലക്ഷം കോടി രൂപയിൽ നിന്നുപക്ഷേ, സേവന വായ്‌പകൾ 1.4 ശതമാനം വർദ്ധിച്ച് 26.3 ലക്ഷം കോടി രൂപയായിട്ടുണ്ട്. 11.6 ലക്ഷം കോടി രൂപയിൽ നിന്ന് കാർഷിക വായ്‌പകൾ 12.3 ശതമാനം വർദ്ധിച്ച് 13 ലക്ഷം കോടി രൂപയായി. വർദ്ധന 12.3 ശതമാനം. ഭവന വായ്‌പകൾ 1.2 ലക്ഷം കോടി രൂപ ഉയർന്ന് 14.6 ലക്ഷം കോടി രൂപയിലെത്തി. എന്നാൽ, വലിയ വ്യവസായങ്ങൾക്കുള്ള വായ്‌പകൾ 19,608 കോടി രൂപ ഇടിഞ്ഞ് (0.8 ശതമാനം) 24 ലക്ഷം കോടി രൂപയിലൊതുങ്ങി.

വൻകിട വ്യവസായ മേഖലകളിലേക്കുള്ള വായ്‌പകളിൽ റോഡ് നിർമ്മാണത്തിനുള്ള വായ്‌പകൾ 60,623 കോടി രൂപ ഉയർന്നു. എന്നാൽ, ടെലികോം മേഖലയിലേക്കുള്ള വായ്‌പകൾ 30,680 കോടി രൂപ കുറഞ്ഞു. സ്‌റ്റീൽ വ്യവസായ മേഖലയിലേക്കുള്ള വായ്‌പകൾ 30,000 കോടി രൂപയും കുറഞ്ഞിട്ടുണ്ട്.

ഡിജിറ്റൽ പണമിടപാടിനും പ്രിയമില്ല

കൊവിഡിലെ സാമ്പത്തികഞെരുക്കം ഡിജിറ്റൽ പണമിടപാടുകളെയും ബാധിക്കുന്നു. മാർച്ചിൽ 5.04 ലക്ഷം കോടി രൂപ മതിക്കുന്ന 273 കോടി യു.പി.ഐ ഇടപാടുകൾ നടന്നിരുന്നു. ഏപ്രിലിൽ ഇത് 4.93 ലക്ഷം കോടി രൂപ മതിക്കുന്ന 264 കോടി ഇടപാടുകളായി താഴ്‌ന്നു.

ഐ.എം.പി.എസ്

ഇമ്മീഡിയറ്റ് പേമെന്റ് സർവീസുകൾ (ഐ.എം.പി.എസ്) ഏപ്രിലിൽ 32.29 കോടിയാണ്; മൂല്യം 2.99 ലക്ഷം കോടി രൂപ. മാർച്ചിൽ ഇടപാടുകൾ 36.31 കോടിയും മൂല്യം 3.27 ലക്ഷം കോടി രൂപയുമായിരുന്നു.

ഭാരത് ബിൽ പേ

ഏപ്രിലിൽ ഭാരത് ബിൽ പേമെന്റ് ഇടപാടുകൾ 3.52 കോടിയിൽ നിന്ന് 3.51 കോടിയായി കുറഞ്ഞെങ്കിലും മൂല്യം 5,​195.76 കോടി രൂപയിൽ നിന്നുയർന്ന് 5,​201.92 കോടി രൂപയിലെത്തി.

ഫാസ്‌ടാഗ്

2,776.9 കോടി രൂപ മതിക്കുന്ന 16.43 കോടി ഫാസ്‌ടാഗ് ഇടപാടുകൾ കഴിഞ്ഞമാസം നടന്നു. മാർച്ചിൽ ഇടപാടുകൾ 19.32 കോടി ആയിരുന്നു; മൂല്യം 3,086.32 കോടി രൂപ.

ആധാർ പേമെന്റ്

ആധാർ അധിഷ്‌ഠിത പണമിടപാട് മൂല്യം 22,697.82 കോടി രൂപയിൽ നിന്ന് 22,139.05 കോടി രൂപയായും ഇടപാടുകളുടെ എണ്ണം 7.78 കോടിയിൽ നിന്ന് 7.42 കോടിയായും കുറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BANK LOANS, COVID
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.