ബേക്കലിൽ 150 ലിറ്റർ സ്പിരിറ്റും 382 ലിറ്റർ കർണാടക മദ്യവും പിടിച്ചു
കാസർകോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് ബാറുകളും ബിവറേജും അടച്ചതോടെ വ്യാജമദ്യലോബി സജീവമാകുന്നതായി സൂചന. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ പി.പി. ജനാർദ്ദനനും സംഘവും നടത്തിയ പരിശോധനയിൽ ബേക്കൽ മസ്തിക്കുണ്ടിൽ വച്ച് 150 ലിറ്റർ സ്പിരിറ്റും 382 ലിറ്റർ കർണാടക മദ്യവും പിടികൂടി.
കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം കുഞ്ചത്തൂരിലെ അണ്ണു എന്ന കെ. അരവിന്ദാക്ഷ (43) യെ അറസ്റ്റുചെയ്തു. പ്രതിയുടെ കൈയിൽ നിന്നും 90,000 രൂപയും മൂന്ന് മൊബൈൽ ഫോണും കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച പിക്അപ് വാഹനവും പിടിച്ചെടുത്തു. സ്പെഷ്യൽ സ്ക്വാഡ് സംഘത്തിൽ പ്രിവന്റിവ് ഓഫീസർ ഇ.കെ ബിജോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. മനോജ്, സി. മോഹൻകുമാർ, ശൈലേഷ് കുമാർ, ഡ്രൈവർ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു. മദ്യം വിറ്റുകിട്ടിയ പണമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മയക്കുമരുന്നു വില്പനയും സജീവം
ബേക്കൽ കോട്ട പരിസരത്തെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ചില തട്ടുകടകൾ, ആളൊഴിഞ്ഞ പറമ്പുകൾ, കടൽ തീരം എന്നിവിടങ്ങളിൽ മദ്യം, മയക്കുമരുന്ന്, പാൻമസാലകൾ എന്നിവ വിതരണം ചെയ്തു വരുന്നതായി നാട്ടുകാർ പറയുന്നു. ജീവിക്കാനായി തട്ടുകട നടത്തി ഉപജീവനം നടത്തുന്നവർക്ക് പോലും ഭീഷണിയാണ് ചില തട്ടുകടയുടെ മറവിലെ മദ്യമയക്കുമരുന്ന് വില്പനയെന്ന് പ്രദേശവാസികൾ പറയുന്നു. ഇവരെ മാത്രം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ മുന്നോട്ടുവയ്ക്കുന്നത്.
കർണാടകയിൽ നിന്ന് 400 ലിറ്റർ മദ്യം എത്തിച്ചത്
പാലായിലെ രണ്ട് പേർക്ക് വേണ്ടി
കോട്ടയം: വോട്ടെണ്ണൽ ദിനം മദ്യത്തിൽ മുക്കാൻ കർണാടകയിൽ നിന്ന് 400 ലിറ്റർ വിദേശമദ്യം കൊണ്ടുവന്നത് പാലായിലെ രണ്ട് മദ്യഇടപാടുകാർക്ക് വേണ്ടി. ഇവരാണ് മദ്യം വാങ്ങാൻ പണം നല്കിയതെന്നും ഇവർ പറഞ്ഞിട്ടാണ് മദ്യം കൊണ്ടുവന്നതെന്നും അറസ്റ്റിലായ ജയപ്രകാശ് പൊലീസിനോട് പറഞ്ഞു. ഇരുവരും പൊലീസ് നിരീക്ഷണത്തിലാണ്.
മീനച്ചിൽ കടയം പടിഞ്ഞാറേതിൽ ജയപ്രകാശ് (39), ഇടുക്കി അണക്കര ഏഴാംമൈലിൽ പാലാതോട്ടിൽ അഭിലാഷ് മധു (25) എന്നിവരാണ് മദ്യം കേരളത്തിലെത്തിച്ചത്. ഇവർ സ്ഥിരം മദ്യക്കടത്തുകാരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്തതോടെയാണ് പൊലീസിന് സുനിൽ, അനിൽ എന്നിവരെക്കുറിച്ച് വിവരം ലഭിച്ചത്.
ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വില്പന ശാലകളും ബാറുകളും അടച്ചതിനെ തുടർന്ന് മദ്യം കിട്ടാതായതോടെയാണ് ഇവർ കർണാടകയിൽ നിന്ന് മദ്യം കൊണ്ടുവന്നത്. 510 കുപ്പികളിലായി നാലു ലക്ഷത്തോളം രൂപ വിലവരുന്ന മദ്യമാണ് പിടിച്ചെടുത്തത്. ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിൽ മദ്യശാലകൾ അടച്ചതിനാൽ വോട്ടെണ്ണൽ ദിനത്തിലെ ആവശ്യത്തിന് വൻതോതിൽ മദ്യം കടത്തുന്നതായി ജില്ലാ പോലീസ് മേധാവി ഡി. ശില്പയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് സ്ഥിരം മദ്യകടത്തുകാരായ ജയപ്രകാശും അഭിലാഷും ഇവിടെനിന്ന് ചരക്കുമായി കർണാടകയിലേക്ക് പോയതായി വിവരം ലഭിച്ചത്. ഇതോടെ ഇവരുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചാണ് മദ്യം പിടികൂടിയത്.
ലോറി പാലാ മേഖലയിൽ എത്തിയതോടെ നാർക്കോട്ടിക് സെൽ ഡിവൈ. എസ്.പി ബി. അനിൽകുമാർ, പാലാ ഡിവൈ. എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രൻ, പാലാ എസ്.എച്ച്.ഒ സുനിൽ തോമസ്, എസ്.ഐ തോമസ് സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ ലോറി തടഞ്ഞാണ് മദ്യശേഖരം പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |