ന്യൂഡൽഹി: രണ്ടാംതരംഗമായി കൊവിഡ് വീണ്ടും ആഞ്ഞടിച്ചതോടെ, രാജ്യത്ത് ഇന്ധന ഉപഭോഗം കുത്തനെ ഇടിയുന്നു. 2019 ഏപ്രിലിനെ അപേക്ഷിച്ച് കഴിഞ്ഞമാസം വില്പന ഏഴ് ശതമാനം ഇടിഞ്ഞുവെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഏപ്രിലിൽ രാജ്യവ്യാപകമായ സമ്പൂർണ ലോക്ക്ഡൗൺ മൂലം വില്പന നിർജീവമായിരുന്നു.
പെട്രോൾ വില്പന കഴിഞ്ഞമാസം ആഗസ്‌റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കായ 2.14 ദശലക്ഷം ടണ്ണിലേക്ക് വീണു. മാർച്ചിനെ അപേക്ഷിച്ച് 6.3 ശതമാനവും 2019 ഏപ്രിലിനേക്കാൾ 4.1 ശതമാനവും കുറവാണിത്. കഴിഞ്ഞവർഷം ഏപ്രിലിലെ പെട്രോൾ വില്പന 8.72 ലക്ഷം ടണ്ണായിരുന്നു. വാഹനങ്ങൾക്ക് പുറമേ വ്യാവസായിക ആവശ്യത്തിന് കൂടി ഉപയോഗിക്കുന്നതും രാജ്യത്ത് ഏറ്റവുമധികം ഡിമാൻഡുള്ളതുമായ ഡീസലിന്റെ വില്പന മാർച്ചിനേക്കാൾ 1.7 ശതമാനം കുറഞ്ഞ് 5.9 ദശലക്ഷം ടണ്ണിലെത്തി. 2019 ഏപ്രിലിനെ അപേക്ഷിച്ച് ഇടിവ് 9.9 ശതമാനം. 2.84 ദശലക്ഷം ടണ്ണായിരുന്നു 2020 ഏപ്രിലിലെ വില്പന.
വിമാന സർവീസുകൾ കുറവായതിനാൽ ഏവിയേഷൻ ടർബൈൻ ഫ്യുവൽ (എ.ടി.എഫ്/ജെറ്റ് ഫ്യുവൽ) വില്പന 3.77 ലക്ഷം ടണ്ണിലൊതുങ്ങി. ലോക്ക്ഡൗൺ നിലനിന്ന 2020 ഏപ്രിലിൽ വില്പന 5,500 ടൺ മാത്രമായിരുന്നു. എന്നാൽ, ഈ വർഷം മാർച്ചിനെ അപേക്ഷിച്ച് ഇക്കുറി ഏപ്രിലിലെ വില്പന 11.5 ശതമാനം ഇടിഞ്ഞു. 2019 ഏപ്രിലിനേക്കാൾ 39.1 ശതമാനവും കുറവാണിത്. 2019 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ പാചക വാതക (എൽ.പി.ജി) ഉപഭോഗം 11.6 ശതമാനം ഉയർന്നെങ്കിലും ഇക്കുറി മാർച്ചിനെ അപേക്ഷിച്ച് 3.3 ശതമാനം താഴ്‌ന്നു. 2019 ഏപ്രിലിൽ ഉപഭോഗം 1.88 ദശലക്ഷം ടണ്ണായിരുന്നു; കഴിഞ്ഞമാസം 2.1 ദശലക്ഷം ടൺ.
വില എങ്ങോട്ട്?
കഴിഞ്ഞ ഏപ്രിൽ 15 മുതൽ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില പരിഷ്‌കരിച്ചിട്ടില്ല. തിരുവനന്തപുരത്ത് പെട്രോളിന് 92.28 രൂപയും ഡീസലിന് 86.75 രൂപയുമാണ് വില. കേരളത്തിലുൾപ്പെടെ വോട്ടെണ്ണൽ കഴിഞ്ഞതിനാൽ വരുംദിവസങ്ങളിൽ വില കൂട്ടിയേക്കാം. ഏപ്രിൽ ഏഴിന് ബാരലിന് 60 ഡോളറായിരുന്ന ഇന്ത്യയുടെ ബ്രെന്റ് ക്രൂഡ് വാങ്ങൽവില, ഇപ്പോഴുള്ളത് 65 ഡോളറിലാണെന്നതും വില കൂടുമെന്ന സൂചന നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |