ഒട്ടാവ : കൊവിഡ് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം താൽക്കാലികമായി നിരോധിക്കാനൊരുങ്ങി കാനഡ. കഴിഞ്ഞ ആഴ്ച ഒന്റാറിയോ സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ കാനഡയിൽ 5 ലക്ഷത്തോളം വിദേശ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇതിൽ 34 ശതമാനത്തോളം പേർ ഇന്ത്യക്കാരാണ്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഒന്റാറിയോ ഗവൺമെന്റ് സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നുവെന്നും, ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഒന്റാറിയോയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിറുത്താനുള്ള അഭ്യർത്ഥന പരിഗണിക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. നേരിട്ടുള്ള വിമാന സർവീസുകൾ നിരോധിക്കുന്നതിന് മുമ്പ് ഇന്ത്യയിൽ നിന്ന് എത്തിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, ഇങ്ങനെയൊരു നടപടിയെടുക്കണമെന്ന് താൻ ഔദ്യോഗിക അഭ്യർത്ഥന നടത്തിയിട്ടില്ലെന്ന് പ്രീമിയർ ഒഫ് ഒന്റാറിയോ ഡഗ് ഫോർഡ് പറഞ്ഞു. അന്താരാഷ്ട്ര വിദ്യാർത്ഥികളെ നിരോധിക്കാൻ ഒന്റാറിയോ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ കാനഡയിൽ കൊവിഡ് വകഭേദം പടർന്നു പിടിക്കുന്നത് തടയാൻ സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ കാനഡയിൽ 1.22 ദശലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ നാലു ലക്ഷത്തോളം കേസുകളും ഒന്റാറിയോയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |