ന്യൂയോർക്ക് : പ്രശസ്ത ഹോളിവുഡ് നടിയും ഓസ്കർ ജേതാവുമായ ഒളിംപ്യ ഡുക്കാകസ് (89) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ന്യൂയോർക്കിലെ സ്വവസതിയിലായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങളിൽ സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ ഒളിംപ്യ മൂൺ സ്ട്രക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്കർ നേടി. ഏറെക്കാലം തിയറ്റർ രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് ഡുക്കാകസ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്. നർമ്മ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ജീവിതം ആരംഭിച്ച ഒളിംപ്യ തന്റെ അഭിനയ മികവിലൂടെ വൈകാതെ മുൻനിര അഭിനേത്രിയായി.
1931ജൂൺ 20 ന് അമേരിക്കയിലെ ലോവലിൽ ജനിച്ച ഒളിംപ്യയുടെ മാതാപിതാക്കൾ ഗ്രീക്ക് കുടിയേറ്റക്കാരായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് ബിരുദമെടുത്തു. ആദ്യ കാലത്ത് അദ്ധ്യാപികയായിരുന്നു. പിന്നീട്. നാടക രംഗത്ത് സജീവമായി. അഭിനേതാവ്, സംവിധായിക എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 1963 ൽ മാൻ ഈക്വൽസ് മാൻ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഒബി അവാർഡ് കരസ്ഥമാക്കി. 1964ൽ പുറത്തിറങ്ങിയ ട്വൈസ് എ മാൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മോർ ടെയ്ൽസ് ഒഫ് ദ സിറ്റി, ജോവാൻ ഒഫ് ആർക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. 2021ൽ പുറത്തിറങ്ങിയ നോട്ട് ടു ഫോർഗട്ടാണ് അവസാന ചിത്രം.
1988ലാണ് നോർമൻ ജ്യൂയ്സൺ സംവിധാനം ചെയ്ത മൂൺസ്ട്രക്കിലെ റോസ് കാസ്ടോറിനി എന്ന കഥാപാത്രം അവിസ്മരണീയമാക്കിയതിന് ഡുക്കാകസിന് ഓസ്കർ ലഭിക്കുന്നത്. 1989 ൽ ഒളിംപ്യയുടെ ഓസ്കർ മോഷ്ടിക്കപ്പെട്ടതും വാർത്തയായിരുന്നു. മികച്ച അഭിനേതാവ് എന്നതിലുപരി മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടിയ വ്യക്തി കൂടിയായിരുന്നു ഡുക്കാകസ്. സ്ത്രീകളുടെയും ട്രാൻസ്ജൻഡറുകളുടേയും അവകാശങ്ങൾക്ക് വേണ്ടി അവർ പ്രവർത്തിച്ചിരുന്നു. അന്തരിച്ച നടൻ ലൂയിസ് സോറിച്ചാണ് ഭർത്താവ്. മൂന്ന് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |