തൃശൂർ: എൽ.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തോടെ രണ്ടാം പിണറായി മന്ത്രിസഭയ്ക്കുള്ള സാദ്ധ്യത തുറന്നതോടെ ജില്ലയിൽ നിന്നുള്ള പിണറായി മന്ത്രിസഭാ ടീമംഗങ്ങൾ ആരൊക്കെയാകും ?. വിജയ തിളക്കത്തിനിടയിൽ ഇനിയുള്ള ചർച്ച അതിൽ കേന്ദ്രീകരിച്ചാണ്.
നിലവിൽ മൂന്ന് മന്ത്രിമാരും ഒരു ചീഫ് വിപ്പുമാണ് ജില്ലയ്ക്കായി ഉണ്ടായിരുന്നത്. പ്രൊഫ. സി. രവീന്ദ്രനാഥും അഡ്വ. വി.എസ്. സുനിൽകുമാറും കളമൊഴിഞ്ഞതോടെ കളത്തിലുള്ളത് എ.സി മൊയ്തീനും ചീഫ് വിപ്പായിരുന്ന അഡ്വ. കെ. രാജനുമാണ്. ഇരുവരും ഉജ്ജ്വല വിജയത്തോടെ മന്ത്രിസഭയിലേക്കുള്ള സാദ്ധ്യത നിലനിറുത്തുന്നു. മന്ത്രിസഭയിലെ ജില്ലയുടെ മികച്ച പ്രാതിനിദ്ധ്യം ജില്ലയിൽ എൽ.ഡി.എഫിന് കാര്യമായി ഗുണം ചെയ്തുവെന്ന വിലയിരുത്തലുള്ളതിനാൽ അതേരീതി ഇപ്രാവശ്യവും തുടർന്നേക്കും.
പിണറായി വിജയന് എ.സി മൊയ്തീനോടുള്ള പ്രത്യേക താത്പര്യം അദ്ദേഹത്തിന് തുണയായേക്കുമെന്നാണ് വിലയിരുത്തൽ. ചേലക്കരയിൽ നിന്നും മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണനും മന്ത്രിസഭയിൽ നിർണ്ണായക സ്ഥാനമുണ്ടാകും. സി.പി.എമ്മിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന, പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കും ഏറെ സ്വീകാര്യനുമാണ് കെ. രാധാകൃഷ്ണൻ. മുമ്പ് മന്ത്രിയായും സ്പീക്കറായും പ്രവർത്തിച്ച് പരിചയമുള്ളയാളാണ് രാധാകൃഷ്ണൻ. ഒല്ലൂരിൽ മികച്ച വിജയത്തോടെ തിളങ്ങി നിൽക്കുന്ന യുവനേതാവെന്ന നിലയിൽ ജില്ലയുടെ പ്രാതിനിദ്ധ്യം നിലനിറുത്തുകയാണെങ്കിൽ പരിഗണിക്കപ്പെടുന്ന ഒരാൾ കെ. രാജനാകും. ഇതോടൊപ്പം തൃശൂരിൽ നിന്ന് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് തിരഞ്ഞെടുക്കപ്പെട്ട പി. ബാലചന്ദ്രനും പരിഗണനാ ലിസ്റ്റിൽ ഉൾപ്പെട്ടേക്കാം. സി.പി.ഐയുടെ മുതിർന്ന നേതാക്കളിൽ ഒരാൾ കൂടിയാണ് ബാലചന്ദ്രൻ.
വനിതാ മന്ത്രി വരുമോ ?
മന്ത്രിസഭയിൽ ജില്ലയ്ക്ക് വനിതാ പ്രാതിനിദ്ധ്യം ലഭിക്കുകയാണെങ്കിൽ ഇരിങ്ങാലക്കുടയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആർ. ബിന്ദുവിന് മന്ത്രി സ്ഥാനം ലഭിച്ചേക്കും. തൃശൂർ കോർപറേഷൻ മേയറായി പ്രവർത്തിച്ച് പരിചയമുള്ളതും വിദ്യാഭ്യാസ മേഖലയിലെ നീണ്ടകാലത്തെ പ്രവർത്തന പരിചയവും അവർക്ക് തുണയായേക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ പത്‌നി കൂടിയാണ് ബിന്ദു.
മുന്നണി തലത്തിലും പാർട്ടി തലത്തിലും വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ആരെല്ലാം മന്ത്രിമാരാകണമെന്നും മറ്റ് കാര്യങ്ങളും നിശ്ചയിക്കുക. അക്കാര്യങ്ങളെപ്പറ്റി ജില്ലാ നേതൃത്വം പ്രതികരിക്കുന്നത് ഉചിതമല്ല. കൂടിയാലോചനകൾക്ക് ശേഷം പാർട്ടിയും മുന്നണിയും ഉചിതമായ തീരുമാനം കൈക്കൊള്ളും.
എം.എം വർഗീസ്ജില്ലാ സെക്രട്ടറി, സി.പി.എം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |