ജറുസലേം: ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം കനത്ത വിനാശം വിതയ്ക്കുന്ന സാഹചര്യത്തിൽ, അപകട സാദ്ധ്യത ചൂണ്ടിക്കാട്ടി ഇസ്രയേൽ തങ്ങളുടെ പൗരന്മാരെ ഇന്ത്യയിലേക്കും മറ്റ് ആറ് രാജ്യങ്ങളിലേക്കും പോകുന്നത് വിലക്കി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ കൂടാതെ ഉക്രെയ്ൻ, ബ്രസീൽ, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുർക്കി എന്നിവിടങ്ങളിലേക്ക് പോകാനും വിലക്കുണ്ട്. നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും, മെയ് 16 വരെ അത് തുടരും.
അതേസമയം, ഇസ്രയേൽ സ്വദേശികൾ അല്ലാത്തവർ ഈ രാജ്യങ്ങളിൽ സ്ഥിരമായി താമസിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ അവർക്ക് യാത്ര ചെയ്യാം. കണക്ടിംഗ് ഫ്ലൈറ്റ് വഴി ഈ രാജ്യങ്ങളിൽ ട്രാൻസിറ്റിലുള്ള വിമാനത്താവളങ്ങളിൽ 12 മണിക്കൂർ വരെ താമസിക്കുന്നവർക്ക് നിയന്ത്രണം ബാധകമല്ല. ഈ ഏഴ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ വാക്സിൻ എടുക്കുകയോ രോഗമുക്തരാവുകയോ ചെയ്തിട്ടുണ്ടെങ്കിലും രണ്ടാഴ്ചത്തേക്ക് നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനാ റിപ്പോർട്ടുകൾ നെഗറ്റീവ് ആണെങ്കിലും 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |