കൊച്ചി: സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 1700ൽ നിന്ന് 500 രൂപയായി കുറച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ നിയമ പോരാട്ടത്തിന് ലാബ് ഉടമകൾ. നിരക്ക് കുറയ്‌ക്കാൻ സർക്കാരിന് അധികാരമില്ലെന്ന് കാട്ടി ലാബുടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് റദ്ദാക്കണമെന്നാണ് ലാബ് ഉടമകളുടെ ആവശ്യം.
മുൻപ് ആർടിപിസിആർ ഫലത്തിന്റെ നിരക്ക് സർക്കാർ കുറച്ചെങ്കിലും ലാബുടമകൾ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സ്വന്തമാക്കിയിരുന്നു. പ്രതിദിന രോഗനിരക്ക് വർദ്ധിച്ചതോടെയാണ് സർക്കാർ വീണ്ടും നിരക്ക് കുറച്ചത്. എന്നാൽ ഈ നിരക്കിന് പരിശോധിക്കാൻ കഴിയില്ലെന്ന് ലാബുകൾ അറിയിച്ചു. ഇതോടെ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ 240 രൂപയാണ് ഒരു ടെസ്‌റ്റിന് വേണ്ടി വരികയെന്ന് മനസിലാക്കിയതായും കൂടിയ നിരക്ക് ഈടാക്കിയാൽ നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് ലാബുകൾ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിരക്ക് കുറയ്‌ക്കുന്നത് പരിശോധനയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും അല്ലെങ്കിൽ സർക്കാർ പരിശോധനയ്‌ക്ക് സബ്‌സിഡി നൽകി തങ്ങളുടെ നഷ്‌ടം നികത്തണമെന്നുമാണ് ലാബുകളുടെ ആവശ്യം. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |