കോട്ടയം: പിന്നാക്ക വിഭാഗത്തിൽപെട്ട ഒരു സ്ഥാനാർത്ഥിയെ പോലും ജില്ലയിൽ മത്സരിപ്പിക്കാതിരുന്നത് യു.ഡി.എഫ് സീറ്റുകൾ കുറയുന്നതിന് കാരണമായി. ഏറ്റുമാനൂരിൽ സി.പി.എം പിന്നാക്ക വിഭാഗത്തിൽപെട്ട വി.എൻ.വാസവനെ സ്ഥാനാർത്തിയാക്കിയത് ഇടതു മുന്നണിയുടെ മറ്റു സ്ഥാനാർത്ഥികൾക്കു കൂടി പിന്നാക്ക വോട്ട് ലഭിക്കുന്നതിന് ഇടയാക്കിയതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച രണ്ട് സീറ്റ് അഞ്ചാക്കി ഉയർത്താൻ വഴിയൊരുക്കിയത്.
അഞ്ചു സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ജയിച്ചുവെങ്കിലും ഭൂരിപക്ഷം പകുതിയിലേറെ കുറഞ്ഞു. ബി.ജെ.പി വോട്ടുകൾ ഇരു മണ്ഡലങ്ങളിലും കുറഞ്ഞതിന്റെ നേട്ടമാണ് ഇരുവരുടെയും ജയത്തിന് പിന്നിലെന്ന് വോട്ടിംഗ് നില വ്യക്തമാക്കുന്നു. വൈക്കത്തും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും അറിയപ്പെടുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടും ഇടതു മുന്നണി സ്ഥാനാർത്ഥികളുടെ ലീഡിൽ വൻ വർദ്ധനയുണ്ടായി
മുസ്ലീം വിഭാഗത്തിന് സ്വാധീനമുള്ള പൂഞ്ഞാർ സീറ്റ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു . കോൺഗ്രസ് നേതൃത്വം ഇതിനു തയ്യാറായില്ല. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഭൂരിപക്ഷം മുസ്ലീം വോട്ടുകളും കോൺഗ്രസിന് പകരം ഇടതു മുന്നണിക്ക് ലഭിച്ചതാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വൻ ഭൂരിപക്ഷത്തിനും പി.സി ജോർജിന്റെ പരാജയത്തിനും വഴിയൊരുക്കിയത്.
ചങ്ങനാശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ.ലാലിയെ അതിരൂപതയും എൻ.എസ്.എസ് നേതൃത്വവും പരസ്യമായി പിന്തുണച്ചിരുന്നു. എന്നിട്ടും എൻ.എസ്.എസ്, കത്തോലിക്കാ സഭാ ആസ്ഥാനമായ ചങ്ങനാശേരിയിൽ ഇടതു സ്ഥാനാർത്ഥി ജയിച്ചതിന് വഴിയൊരുക്കിയത് പിന്നാക്ക വോട്ടുകളായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ക്രൈസ്തവ വോട്ടുകൾ ചിതറിയതിന്റെ നേട്ടം ഉണ്ടായത് ഇടതു സ്ഥാനാർത്ഥി എൻ.ജയരാജനാണ് . കോൺഗ്രസ് ഇവിടെയും ഏറെ പിന്നിലായി. പിന്നാക്ക വോട്ടുകൾ ലഭിച്ചതാണ് ഇടതു സ്ഥാനാർത്ഥി ജയരാജിന്റെ ലീഡ് നാലിരട്ടിയിലേറെ ഉയർത്തിയത്.
പാലായിൽ പിന്നാക്ക വിഭാഗം വോട്ടുകൾ മാണി സി. കാപ്പന് ലഭിച്ചത് ജോസ് കെ. മാണിയുടെ പരാജയത്തിന് വഴിയൊരുക്കി. ബി.ജെ.പി വോട്ടുകൾ കൂടി കാപ്പനു ലഭിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ അഞ്ചിരട്ടി ഭൂരിപക്ഷം നേടാൻ സഹായകമായത്.
ഏറ്റുമാനൂരിൽ ഇടതു സ്ഥാനാർത്ഥി വി.എൻ.വാസവനെതിരെ ന്യൂനപക്ഷ, സവർണ വോട്ടുകൾ ഒന്നിച്ചിരുന്നു. ഈഴവ ഭൂരിപക്ഷ പഞ്ചായത്തുകളായ കുമരകം, തിരുവാർപ്പ്, അയ്മനം എന്നിവിടങ്ങളിൽ നേടിയ വലിയ ലീഡാണ് അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളിലെ യു.ഡി.എഫ് ലീഡ് മറികടന്ന് പതിനയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടാൻ വാസവന് സഹായകമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുരേഷ് കുറുപ്പിന് 8889 വോട്ടിന്റെ ലീഡേ നേടാനായിരുന്നുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |