കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മികച്ച മുന്നേറ്റം പ്രതീക്ഷിച്ച ബി.ജെ.പിക്ക് ഭൂരിഭാഗം മണ്ഡലങ്ങളിലും കനത്ത തിരിച്ചടി. 2016 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ മിക്ക മണ്ഡലങ്ങളിലും ഇക്കുറി വോട്ട് കുറഞ്ഞു. വിജയിച്ചില്ലെങ്കിലും വോട്ടിൽ വലിയ വർദ്ധനവുണ്ടാക്കി നിർണായക ശക്തിയായി മാറുമെന്ന ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ് ഉൾപ്പെടെയുള്ളവരുടെ അവകാശവാദം പൂർണമായും തെറ്റുകയായിരുന്നു ഇക്കുറി.
ധർമ്മടം, പേരാവൂർ, അഴീക്കോട്, കൂത്തുപറമ്പ്, കല്യാശേരി എന്നിവിടങ്ങളിലാണ് ഇക്കുറി എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വോട്ടിൽ നേരിയ വർദ്ധനവുണ്ടായത്. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് മത്സരിച്ച അഴീക്കോട് മണ്ഡലത്തിൽ പോലും കാര്യമായ ചലനമുണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. 15,741 വോട്ടാണ് രഞ്ജിത്തിന് ലഭിച്ചത്. 2016 ൽ അഡ്വ. എ.വി. കേശവൻ 12,580 വോട്ടാണ് നേടിയത്. കഴിഞ്ഞ തവണ ഏറ്റവും ഉയർന്ന വോട്ട് ലഭിച്ച തലശ്ശേരിയിൽ ഇത്തവണ സ്ഥാനാർത്ഥി ഇല്ലാതായതും ബി.ജെ.പിക്ക് തിരിച്ചടിയായി.
കൂത്തുപറമ്പിലാണ് ഇത്തവണ ബി.ജെ.പി ഏറ്റവും ഉയർന്ന വോട്ടു നേടിയത്. സി. സദാനന്ദൻ 2016 ൽ നേടിയ 20,787 വോട്ട് ഇത്തവണ 21,212 ആയി വർദ്ധിപ്പിച്ചു. മട്ടന്നൂരിൽ 2016 ൽ ബിജു ഏളക്കുഴിക്ക് കിട്ടിയ 18,620 വോട്ട് ഇക്കുറി 18,223 ആയി കുറഞ്ഞു. കണ്ണൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ കെ.ജി.ബാബു 13,215 വോട്ട് നേടിയിടത്ത് അർച്ചന വണ്ടിച്ചാൽ 11,581 വോട്ട് മാത്രമാണ് നേടിയത്. ഇരിക്കൂറിൽ എം.പി. ഗംഗാധരൻ 2016 ൽ നേടിയ 8294 വോട്ട് ഇത്തവണ ആനിയമ്മ രാജേന്ദ്രന് 7825 ആയി കുറഞ്ഞു. കല്യാശ്ശേരിയിൽ 2016 ൽ കെ.പി . അരുൺ 11,036 വോട്ട് നേടിയിടത്ത് ഇത്തവണ അരുൺ കെെതപ്രം 11,365 ആയി വർദ്ധിപ്പിച്ചു. പയ്യന്നൂരിൽ അഡ്വ.കെ.കെ ശ്രീധരൻ ഇത്തവണ 11,308 വോട്ടു മാത്രമാണ് നേടിയത്. കഴിഞ്ഞതവണ ആനിയമ്മ രാജേന്ദ്രൻ 15,341 വോട്ടുകളാണ് നേടിയിടത്താണിത്. തളിപ്പറമ്പ് പി. ബാലകൃഷ്ണൻ നേടിയ 14,742 വോട്ട് ഇത്തവണ എ.പി. ഗംഗാധരന് 13,058 ആയി കുറഞ്ഞു. പേരാവൂർ 2016 ൽ പൈലി വാത്യാട്ടിന് 9129 വോട്ട് കിട്ടിയിടത്ത് ഇത്തവണ സ്മിത ജയമോഹൻ 9155 ആയി വർദ്ധിപ്പിച്ചു. ധർമ്മടത്ത് മോഹനൻ മാനന്തേരി 2016 ൽ നേടിയ 12,763 വോട്ട് മുതിർന്ന നേതാവ് സി.കെ. പത്മനാഭന് 14,623 ആയി വർദ്ധിപ്പിക്കാൻ മാത്രമെ കഴിഞ്ഞുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |