ന്യൂഡൽഹി: അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളെയും എം.എസ്‌സി നഴ്സിംഗ് വിദ്യാർത്ഥികളെയും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കൊവിഡ് കേസുകളുയരുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിലെ മനുഷ്യവിഭവശേഷി ഉയർത്താൻ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തത്.
അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ സേവനങ്ങൾ ടെലി കൺസൾട്ടേഷൻ, തീവ്രത കുറഞ്ഞ രോഗികളെ നിരീക്ഷിക്കൽ തുടങ്ങിയ സേവനങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഇത് ഡോക്ടർമാരുടെ ജോലി ഭാരം കുറയ്ക്കുകയും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആദ്യം ചികിത്സ ഉറപ്പാക്കാനും സഹായകമാണെന്ന് കേന്ദ്രം വ്യക്തമാക്കി.
മെഡിക്കൽ ഇന്റേണുകളെ കൊവിഡ് മാനേജ്മെന്റ് ചുമതലകളിൽ അവരുടെ ഫാക്കൽറ്റിയുടെ മേൽനോട്ടത്തിൽ വിന്യസിക്കും. സീനിയർ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മേൽനോട്ടത്തിൽ ബി.എസ്.സി, ജനറൽ നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ മുഴുവൻ സമയ കൊവിഡ് നഴ്സിംഗ് ചുമതലകളിൽ ഉപയോഗപ്പെടുത്തും.
ഇവർക്കുള്ള പ്രതിഫലവും ഓണറേറിയയവും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും നിലവിലെ ഒഴിവുകൾ കരാർ നിയമനത്തിലൂടെ എത്രയും വേഗം നികത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
കേന്ദ്ര നിർദ്ദേശം ഇങ്ങനെ
പി.ജി വിദ്യാർത്ഥികളുടെ പുതിയ ബാച്ചുകളെത്തുന്നതുവരെ റെസിഡൻറ് ഡോക്ടർമാരെന്ന നിലയിൽ അവസാന വർഷ പി.ജി വിദ്യാർത്ഥികളുടെ സേവനങ്ങൾ ഉപയോഗിക്കാം.
പുതിയ നിയമനങ്ങൾ ഉണ്ടാകുന്നതുവരെ സീനിയർ റെസിഡന്റ്, രജിസ്ട്രാർ എന്നിവരുടെ സേവനങ്ങൾ തുടരും.
സീനിയർ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മേൽനോട്ടത്തിൽ ബി.എസ്.സി, ജനറൽ നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ ഐ.സിയുവിലെ മുഴുവൻ സമയ കൊവിഡ് നഴ്സിംഗ് ചുമതലകളിൽ വിനിയോഗിക്കാം.
എം.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികൾ, പോസ്റ്റ് ബേസിക് ബി.എസ്.സി (എൻ), പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് വിദ്യാർത്ഥികൾ എന്നിവർ രജിസ്റ്റർ ചെയ്ത നഴ്‌സിംഗ് ഓഫീസർമാരായതിനാൽ രോഗികളെ പരിചരിക്കുന്നതിന് ഉപയോഗിക്കാം.
അനുബന്ധ ആരോഗ്യ പരിചരണ പ്രൊഫഷണലുകളുടെ സേവനങ്ങളും ഉപയോഗിക്കാം.
സ്ഥിരം നിയമനങ്ങളിൽ മുൻഗണന
കുറഞ്ഞത് 100 ദിവസത്തെ കൊവിഡ് ഡ്യൂട്ടി പൂർത്തിയാക്കുന്നവർക്ക് വരാനിരിക്കുന്ന സ്ഥിരം നിയമനങ്ങളിൽ മുൻഗണന നൽകും. പ്രധാനമന്ത്രിയുടെ വിശിഷ്ട കൊവിഡ് ദേശീയ സേവന സമ്മാനവും നൽകും. വാക്‌സിനേഷൻ നൽകും. കൊവിഡ് പോരാട്ടത്തിലുള്ള ആരോഗ്യ പ്രവർത്തകർക്കായുള്ള കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |