കൊല്ലം: പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ 1985ൽ മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ആർ. ബാലകൃഷ്ണപിള്ള സമയദോഷ പരിഹാരം തേടി ജ്യോത്സ്യന്റെ അടുത്തെത്തി. കവടി നിരത്തിയ ജ്യോത്സ്യൻ, അടുത്തിടെ സമ്പാദിച്ച വിലപിടിപ്പുള്ള വസ്തുക്കളെന്തെന്ന് ചോദിച്ചു.
കുവൈറ്റിൽ നിന്ന് പതിനായിരം രൂപയ്ക്ക് വാങ്ങിയ പേനയുൾപ്പെടെയുണ്ടെന്നു പറഞ്ഞ പിള്ളയെ സങ്കടത്തിലാക്കി ജ്യോത്സ്യന്റെ ഉപദേശം, ആ പേനയാണ് വില്ലൻ. ഇനി കൈകൊണ്ടു തോടരുത്. മനസ്സില്ലാമനസ്സോടെ പേന ഉപേക്ഷിക്കേണ്ടിവന്നു പിള്ളയ്ക്ക്. പിള്ളയും പേനയും തമ്മിൽ ആത്മബന്ധം അത്രയ്ക്കുണ്ട്.
എവിടെപ്പോയാലും പിള്ള ആദ്യം തിരക്കുന്നത് മുന്തിയ ഇനം പേന എവിടെ വാങ്ങാൻ കിട്ടുമെന്നാണ്. മോൺബ്ളാങ്ക്, ഷിഫർ, ക്രിസ്ത്യൻ ഡയർ തുടങ്ങി മുന്നൂറിലധികം പേനകൾ വാങ്ങിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി ചെലവാക്കിയത്. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ആർ. ബാലകൃഷ്ണപിള്ളയുടെ പോക്കറ്റിൽ ഒരു പാർക്കർ പേനയുണ്ടായിരുന്നു.
മൂന്നാം പിറന്നാളിന് അച്ഛൻ കീഴൂട്ട് രാമൻപിള്ള നാരായം സമ്മാനിച്ചപ്പോൾ തുടങ്ങിയതാണ് പേനാക്കമ്പം. അക്ഷരം പഠിച്ചുതുടങ്ങിയപ്പോൾ ഗുരുനാഥനും ഒരു നാരായം സമ്മാനിച്ചു. നാലാം ക്ളാസിൽ പഠിക്കുമ്പോൾ സഹോദരി പൊന്നമ്മയുടെ ഭർത്താവ് ഗോവിന്ദപ്പിള്ള നൽകിയ ജാപ്പനീസ് പൈലറ്റാണ് ആദ്യമായി ലഭിച്ച വിലകൂടിയ പേന.
ഇന്റർമീഡിയറ്റ് വരെ ആ പേന പിള്ളയ്ക്കൊപ്പമുണ്ടായിരുന്നു. പിന്നെ പേനയുടെ വലിയ ശേഖരമുണ്ടാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന സമയത്ത് സഹപാഠിക്ക് ഫീസടയ്ക്കാൻ കൈവശമുള്ള പാർക്കർ പേന വിൽക്കേണ്ടിയും വന്നിട്ടുണ്ട്.
പാരീസിൽ നിന്ന് 1960ൽ 30,000 രൂപയ്ക്ക് വാങ്ങിയ ക്രിസ്ത്യൻ ഡയർ ഏറെനാൾ പോക്കറ്റിൽ ഇടംപിടിച്ചിരുന്നു.മീനത്തിലെ പൂരാടത്തിന് പിറന്നാൾ ആഘോഷിക്കുമ്പോൾ ഏറ്റവും അടുപ്പമുള്ളവർ പിള്ളയ്ക്ക് പേന സമ്മാനിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |