മക്കളെ അധികതുംഗപദത്തിലേറ്റാൻ വെമ്പൽകൊള്ളുന്ന രാഷ്ട്രീയ താതന്മാരിൽ നിന്ന് വ്യത്യസ്തനായിരുന്നു ആർ. ബാലകൃഷ്ണപിള്ള. 2001-ലെ ആന്റണി മന്ത്രിസഭയിൽ തനിക്ക് മന്ത്രിപദം നിരാകരിക്കപ്പെടുകയും പുത്രൻ ഗണേശ്കുമാറിന് മന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്തതിനെതിരെ അദ്ദേഹം പ്രകടിപ്പിച്ച അരിശം തന്നെയാണ് തെളിവ്.
വിവാദങ്ങൾ അദ്ദേഹത്തിന്റെ സഹയാത്രികരായിരുന്നു. ആദ്യമായി മന്ത്രിയായതു തന്നെ (രണ്ടാമത്തെ അച്യുതമേനോൻ മന്ത്രിസഭയിൽ) സ്വന്തം പാർട്ടിയിൽ അലോസരം സൃഷ്ടിച്ചുകൊണ്ടായിരുന്നു. 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷത്തായിരുന്ന കേരള കോൺഗ്രസ്, മന്ത്രിസഭയിൽ ചേരാൻ നിർബന്ധിതമായി. അന്ന് ലോക്സഭാ മെമ്പറായിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിയാകാനൊരു മോഹം. പിള്ള മന്ത്രിയായാൽ പാർട്ടി ചെയർമാൻ കെ.എം. ജോർജിന് ചാൻസ് നഷ്ടമാവും. അതേച്ചൊല്ലി പാർട്ടിയിൽ വഴക്ക് നടന്നു. എന്നാൽ പാർട്ടിക്ക് പിള്ളയുടെ മോഹത്തിന് വഴങ്ങേണ്ടിവന്നു. ആറുമാസം മന്ത്രിയായി വാണതിനുശേഷം എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യമില്ലാതിരുന്നതിനാൽ പിള്ള രാജിവച്ച് വീണ്ടും എം.പിയായി പോയി.
1985 മേയ് 25ന് അദ്ദേഹം എറണാകുളത്ത് നടത്തിയ 'പഞ്ചാബ് മോഡൽ" എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രസംഗം ഗുരുതര ചർച്ചാവിഷയമായി. പഞ്ചാബിൽ അന്ന് വിഘടന പ്രവണത കൊടുമ്പിരിക്കൊള്ളുകയായിരുന്നു. കേരളത്തിന് കിട്ടുമായിരുന്ന കോച്ച് ഫാക്ടറി കേന്ദ്രസർക്കാർ പഞ്ചാബിന് നൽകിയതിൽ പ്രകോപിതനായ പിള്ള 'കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നമ്മളും പഞ്ചാബ് മോഡൽ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞതാണ് പ്രശ്നമായത്. അതിനെ രാജ്യദ്റോഹമാക്കി വ്യാഖ്യാനിച്ചത് അന്നത്തെ യൂത്ത് കോൺഗ്രസ് നേതൃത്വമായിരുന്നു. പ്രശ്നം വഷളായതോടെ മുഖ്യമന്ത്രി കെ. കരുണാകരൻ ആവശ്യപ്പെട്ടതനുസരിച്ച് പിള്ളയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. 1986 മേയ് 25നാണ് 'കുറ്റവിമുക്ത"നായി വീണ്ടും മന്ത്രിയാകാനായത്.
കൂറുമാറ്റക്കുറ്റം ആരോപിക്കപ്പെട്ട് 1990 ജനുവരി 15ന് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടു. സംഭവത്തിന് രണ്ടരമാസം മുമ്പുവരെ യു.ഡി.എഫിൽ കക്ഷിയായിരുന്ന പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസിലായിരുന്നു പിള്ളയും. 1989 നവംബറിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ട സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് പി.ജെ. ജോസഫും കൂട്ടരും എൽ.ഡി.എഫിലേക്ക് ചാടി. ജോസഫിന്റെ കൂടെപ്പോകാതെ യു.ഡി.എഫിൽ ഉറച്ചുനിന്നതിനാണ് പിള്ളയെ അന്നത്തെ ഭരണാധികാരികൾ കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുപയോഗിച്ച് ക്രൂശിച്ചത്. അതൊരു രാഷ്ട്രീയ പകപോക്കലായിരുന്നു. ജോസഫും കൂട്ടരും എൽ.ഡി.എഫിലേക്കു കൂറുമാറ്റം നടത്തിപ്പോയതല്ല, പിള്ള നിന്നിടത്തുതന്നെ ഉറച്ചുനിന്നതാണ് കുറ്റമെന്നതാണ് നടപടിയിലെ വൈരുദ്ധ്യം.
ആർ. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതം ചരിത്രത്തിലെ ഒളിമങ്ങാത്ത താളുകൾ തന്നെയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |